തിരുവനന്തപുരം: റേഷൻ രംഗത്ത് പരിഷ്കാരങ്ങളുമായി വീണ്ടും സംസ്ഥാന സർക്കാർ. റേഷൻ നിഷേധിച്ചാൽ കാർഡുടമക്ക് വ്യാപാരി പണം നൽകണമെന്ന നിർദേശത്തിന് പിന്നാലെ പൊതുജനങ്ങൾക്ക് ഇനി മുതൽ തങ്ങളുടെ റേഷൻ കടകളിലെ സ്റ്റോക്കും പരിശോധിക്കാം. ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ ഇ-പോസ് മെഷീനിൽ ഭക്ഷ്യവകുപ്പ് ഉൾപ്പെടുത്തി. http://epos.kerala.gov.in/Stock_Register_Interface.jsp ലിങ്കിൽ കയറിയശേഷം ജില്ല, താലൂക്ക്, റേഷൻ കടയുടെ നമ്പർ എന്നിവ സെലക്റ്റ് ചെയ്താൽ ആ കടയിലെ റേഷൻ സാധനങ്ങളുടെ ഓരോ മാസത്തെയും സ്റ്റോക്ക് വിവരം ലഭ്യമാകും. എത്രകിലോ ഭക്ഷ്യധാന്യങ്ങൾ കടയിലെത്തിയെന്നും അതിൽ എത്രയൊക്കെ സാധനങ്ങൾ ഏതൊക്കെ കാർഡുടമകൾക്ക് നൽകിയിട്ടുണ്ടെന്ന വിവരവും പട്ടിക തിരിച്ച് ലഭിക്കും.
സംസ്ഥാനത്തെ ഏത് കടയിലെയും സ്റ്റോക്ക് വിവരങ്ങൾ പരിശോധിക്കാം. ഇതോടെ കടകളിലെ പൂഴ്ത്തിവെപ്പും മറിച്ചുവിൽപനയും നല്ലൊരു ശതമാനംവരെ തടയാനാകുമെന്നാണ് ഭക്ഷ്യവകുപ്പിെൻറ കണക്കുകൂട്ടൽ. സാധനങ്ങൾ കടയിലുണ്ടായിട്ടും റേഷൻ നിഷേധിച്ചാൽ ബന്ധപ്പെട്ട ജില്ല/താലൂക്ക് സപ്ലൈ ഓഫിസർമാർക്ക് പരാതി നൽകാം. പരാതി കിട്ടിയാൽ ഇവരും കടയിലെ സ്റ്റോക്ക് വിവരം ഓൺലൈനായി പരിശോധിക്കും. തുടർന്ന് ബന്ധപ്പെട്ട റേഷൻ ഇൻസ്പെക്ടർമാർ കടയിൽ നേരിട്ട് പരിശോധന നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടാൽ കടയുടമകളിൽനിന്ന് പിഴ ഈടാക്കി ആ തുക കാർഡ് ഉടമക്ക് നൽകുകയും ചെയ്യും.
ബ്ലൂടൂത്ത് ത്രാസുകൾ റെഡി
തൂക്കവെട്ടിപ്പ് തടയാൻ റേഷൻ കടകളിൽ ബ്ലൂടൂത്ത് സംവിധാനത്തോടുകൂടി പ്രവർത്തിക്കുന്ന ഇ-ത്രാസിെൻറ പൈലറ്റ് പ്രവർത്തനം തലസ്ഥാനത്ത് ആരംഭിച്ചു. നിലവിൽ തൂക്കം കടയുടമ ഇ-പോസ് യന്ത്രത്തിൽ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ത്രാസ് ഇ-പോസ് യന്ത്രവുമായി ബന്ധിപ്പിക്കുന്നതോടെ ത്രാസിൽ ധാന്യം വെച്ചശേഷം എൻറർ ചെയ്യുമ്പോൾ തൂക്കംവരും. യന്ത്രസഹായത്തോടെ തൂക്കം രേഖപ്പെടുത്തിയാലേ ബിൽ ലഭിക്കൂ. വ്യാപാരിയിൽനിന്ന് ഇനിമുതൽ ബിൽ ചോദിച്ചുവാങ്ങണമെന്ന നിർദേശം കാർഡുടമകൾക്ക് എസ്.എം.എസ് സന്ദേശത്തിലൂടെ നൽകിയിട്ടുണ്ട്. കടകളിൽ സ്ഥാപിക്കാനുള്ള ത്രാസ് സിവിൽ സപ്ലൈസ് വകുപ്പ് നൽകും. ബ്ലൂടൂത്ത് ത്രാസുമായി ഇ-പോസ് യന്ത്രം ബന്ധിപ്പിക്കുന്നതോടെ തട്ടിപ്പുകൾ തടയാനാകും. പദ്ധതി ഉടൻ സംസ്ഥാനതലത്തിൽ നടപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു.
അനർഹർ കോടതി കയറേണ്ടിവരും
മുൻഗണന പട്ടികയിൽ ഉൾപ്പെട്ട അനർഹരെ പിടികൂടി നിയമനടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ വീടുവീടാനന്തരം പരിശോധന ആരംഭിച്ചു. അനർഹമായി പട്ടികയിലുൾപ്പെട്ടവർ ഉടൻ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ട് കാർഡ് പൊതുവിഭാഗത്തിലാക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.