കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ഡ്യാലമുക്കിലെ വസതിക്ക് മുന്നിൽ കഴിഞ്ഞ പത്ത് വർഷമായി സുരക്ഷക്കായി ഇട്ടിരുന്ന കട്ടപ്പുറത്തെ പൊലീസ് ജീപ്പ് ഒടുവിൽ മാറ്റാൻ തീരുമാനം. കടുത്ത വെയിലിലും പെരുമഴയത്തും പ്രാഥമികാവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ ജീപ്പിനുള്ളിൽ വീർപ്പുമുട്ടിയ പൊലീസുകാരുടെ ദുരിതജീവിതം വാർത്തയായതിന് പിന്നാലെയാണ് അധികൃതരുടെ അടിയന്തര ഇടപെടൽ.
സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ച ശേഷമാകും ഔദ്യോഗിക നടപടികൾ. യോഗത്തിന്റെ മിനുട്സ് കണ്ണൂർ സിറ്റി പൊലീസിന് ലഭിക്കുന്ന മുറക്ക് ജീപ്പ് ഇവിടെ നിന്നും നീക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെയാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പൊലീസിന്റെ 24 മണിക്കൂർ കാവൽ ഏർപ്പെടുത്തിയത്. എന്നാൽ, അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായി മാറിയിട്ടും സുരക്ഷാ ജീപ്പ് മാറ്റാൻ തയ്യാറായിരുന്നില്ല.
എ.ആർ. ക്യാമ്പിലെ രണ്ട് എസ്.ഐമാരും ആറ് പൊലീസുകാരുമടങ്ങുന്ന സംഘമാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവിടെ ഡ്യൂട്ടി ചെയ്തിരുന്നത്. ഒരേസമയം രണ്ട് സിവിൽ പൊലീസ് ഓഫീസർമാരും ഒരു എസ്.ഐയുമാണ് ഈ വാഹനത്തിനുള്ളിൽ കഴിഞ്ഞുകൂടിയിരുന്നത്.
സുരക്ഷക്കായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടായത്. ബാറ്ററി ഊരിമാറ്റിയതും പൂർണമായും കേടായതുമായ ഒരു ജീപ്പാണ് കാവലിനായി ഇട്ടിരുന്നത്. വണ്ടിയുടെ ഒരു വാതിൽ മാത്രമാണ് തുറക്കാൻ സാധിക്കുക.
കൊടുംചൂടിലും പെരുമഴയത്തും പൊലീസുകാർക്ക് ഈ തുരുമ്പെടുത്ത ജീപ്പിനുള്ളിൽ തന്നെ കഴിയേണ്ടി വന്നു. ഡ്യൂട്ടിയിലുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും കൃത്യമായ സംവിധാനമുണ്ടായിരുന്നില്ല. തുടക്കത്തിൽ തൊട്ടടുത്ത വീടുകളിലെ ശൗചാലയങ്ങളെയും പിന്നീട് സമീപത്തെ ത്രിവേണി സൂപ്പർമാർക്കറ്റിനെയുമാണ് ഇവർ ആശ്രയിച്ചിരുന്നത്.
വണ്ടി പൂർണമായും കട്ടപ്പുറത്തായതിനാൽ സ്വന്തമായി ഓടിച്ചു മാറ്റാൻ കഴിയില്ല. മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിച്ചായിരിക്കും ജീപ്പ് ഇനി ഇവിടെ നിന്നും മാറ്റുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.