തിരുവനന്തപുരം: കള്ളവോട്ട് ആക്ഷേപം ഒഴിവാക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തിൽ കുറ്റമറ്റ വോട്ടർപട്ടിക ശുദ്ധീകരണ പരിപാടി ആവിഷ്കരിച്ചിട്ടും ആക്ഷേപത്തിന് കുറവില്ല. സംസ്ഥാനത്താകെ 20ഓളം കള്ളവോട്ട് റിപ്പോർട്ട് ചെയ്തു. ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച ആറ്റിങ്ങൽ ഉൾപ്പെടെ മണ്ഡലങ്ങളിൽ നേരത്തേ ഇരട്ടവോട്ട് പരാതി ഉയർന്നിരുന്നു. ഇതിൽ യു.ഡി.എഫ് ഹൈകോടതിയെ സമീപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന്റെ തിരിച്ചറിയൽ കാർഡിന്റെ അതേ നമ്പറിൽ മറ്റൊരാൾക്ക് കാർഡ് അനുവദിച്ചതും പുറത്തുവന്നു. 2019 മുതൽ 2024 മാർച്ച് വരെ അഞ്ചുവർഷത്തെ സൂക്ഷ്മ നടപടി ക്രമങ്ങളിലൂടെയാണ് വോട്ടർപട്ടിക ശുദ്ധീകരണം പൂർത്തിയാക്കിയത്.
വർഷത്തിൽ മൂന്നു തവണ വീതം ഇതിനു തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിച്ചിരുന്നു. മരിച്ചവരുടെയും താമസം മാറിയവരുടെയും ഇരട്ടിപ്പ് വന്നവരുടെയും വിവരങ്ങൾ സോഫ്റ്റ് വെയർ സഹായത്തോടെ കണ്ടെത്തലായിരുന്നു ആദ്യഘട്ടം. ഈ ആവർത്തനങ്ങൾ ബി.എൽ.ഒമാർ വഴി പരിശോധിച്ച് ഉറപ്പുവരുത്തി.
കേരളത്തിൽ കള്ളവോട്ട് കേസ് കുറവാണെന്നാണ് കമീഷന്റെ വിലയിരുത്തൽ. മരിച്ചുപോയവരുടെ പേര് പട്ടികയിലുണ്ടെങ്കിൽ കള്ളവോട്ടിനു സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചതായും ഇത്തരത്തിൽ 20 ലക്ഷത്തോളം പേരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
സംസ്ഥാനത്ത് എട്ട് ജില്ലയിൽ നൂറു ശതമാനവും ബാക്കി ജില്ലകളിൽ 75 ശതമാനവും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, വീട്ടിലെ വോട്ടിനെതിരെയും ജീവനക്കാരുടെ തപാൽ വോട്ടിനെതിരെയും ആക്ഷേപം ഉയർന്നു. 1,65,205 പേർ വീട്ടിൽ വോട്ട് ചെയ്തപ്പോൾ അവശ്യ സർവിസുകാരും പോളിങ് ഉദ്യോഗസ്ഥരുമായി 39,111 പേർ പോസ്റ്റൽ വോട്ടും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.