ആലുവ: തങ്ങള്‍ക്ക് ലാത്തിച്ചാര്‍ജ്ജും കേസന്വേഷണവും മാത്രമല്ല പരിസര ശുചീകരണവും അറിയാമെന്ന് തെളിയിച്ച് കേരളാ പൊലീസ്. എറണാകുളം റൂറല്‍ ജില്ലയിലെ പൊലീസുകാരാണ് സേവന പ്രവര്‍ത്തനത്തിനായി ഒത്തൊരുമിച്ചിറങ്ങിയത്. കര്‍ക്കടക വാവുബലിക്കായി ഒരുങ്ങുന്ന മണപ്പുറം ശുചീകരണമാണ് പൊലീസ് എറ്റെടുത്ത് ഭംഗിയാക്കിയത്.
കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍, കേരള പൊലീസ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ റൂറല്‍ ജില്ല കമ്മിറ്റികള്‍ സംയുക്തമായാണു സേവനം നടത്തിയത്. സി.ഐമാര്‍ മുതല്‍ താഴേക്കുള്ള ഓഫിസര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. മന്ത്രി കെ.ടി. ജലീല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ആലുവയില്‍ മറ്റൊരു പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. ഇതിനിടയിലാണ് ശുചീകരണ പ്രവര്‍ത്തനത്തെകുറിച്ച് അറിഞ്ഞ് മണപ്പുറത്തെത്തിയത്. ഇത്തരം കൂട്ടായ്മകള്‍ക്കേ കേരളത്തെ ശുചിത്വ കാര്യത്തില്‍ മുന്‍പന്തിയില്‍ എത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി ജലിൽ പറഞ്ഞു.
ഡിവൈ.എസ്.പി സനില്‍ കുമാര്‍, കെ.പി.ഒ.എ ജില്ലാ പ്രസിഡന്‍റ് കെ.ടി.എം. കബീര്‍, സെക്രട്ടറി ഷാജഹാന്‍, കെ.പി.എ സെക്രട്ടറി പ്രവീണ്‍ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. ജില്ലയിലെ 36 സ്റ്റേഷനുകളില്‍ നിന്നായി 230 പൊലീസുകാര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.