കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസ്സുകാരിയെ ഉപേക്ഷിച്ചെന്ന് അമ്മയുടെ മൊഴി. മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചതായാണ് അമ്മയുടെ മൊഴി. കുഞ്ഞുമായി അമ്മ മൂഴിക്കുളത്ത് ബസിറങ്ങിയതിന്‍റെ ദൃശ്യങ്ങളുണ്ട്. പുഴ ഉൾപ്പെടെ അമ്മ പറഞ്ഞ സ്ഥലങ്ങളിൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ തുടരുകയാണ്.
മറ്റക്കുഴി സ്വദേശിയായ കല്യാണി എന്ന കുട്ടിയെയാണ് കാണാതായത്. ആലുവ ഭാഗത്തേക്ക് ബസ് യാത്രക്കിടെയാണ് കുട്ടിയെ കാണാതായതെന്നാണ് അമ്മ ആദ്യം മൊഴി നൽകിയത്. എന്നാൽ, പിന്നീട് മൊഴി മാറ്റിപ്പറയുകയായിരുന്നു.
കുട്ടിയെ ഉച്ച കഴിഞ്ഞ് 3.30ഓടെ അംഗനവാടിയിൽ നിന്ന് അമ്മ കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന് ആലുവയിലെ സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടെ കുട്ടിയെ കാണാതായതായാണ് അമ്മ ആദ്യം പറഞ്ഞത്. അമ്മ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാതായതായി ബന്ധുക്കൾ അറിയുന്നത്. ബന്ധുക്കളുടെ പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു.
തിരുവാങ്കുളത്ത് നിന്ന് അമ്മയും കുഞ്ഞും ഓട്ടോയിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് മൂഴിക്കുളത്ത് ബസിറങ്ങുന്നതിന്‍റെയും ദൃശ്യങ്ങൾ ലഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. അമ്മയുടെ മൊഴിയിലെ വൈരുധ്യമാണ് പൊലീസിനെ കുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.