തിരുവനന്തപുരം: കേരളത്തെയും തമിഴ്നാടിനെയും കർണാടകയെയും ബന്ധിപ്പിച്ചുള്ള ആദ്യ വന്ദേഭാരത് ട്രെയിനായ എറണാകുളം-ബംഗളൂരു സർവിസ് ശനിയാഴ്ച പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. സ്റ്റേഷനുകളും സമയപ്പട്ടികയും ഉദ്ഘാടന ഷെഡ്യൂളുമെല്ലാം ഇതിനകം പുറത്തുവിട്ടെങ്കിലും എന്ന് മുതൽ റെഗുലർ സർവിസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം-ബംഗളൂരു സർവിസ് കൂടി ആരംഭിക്കുന്നതോടെ ദക്ഷിണ റെയിൽവേക്ക് കീഴിലെ വന്ദേഭാരതുകൾ 12 ആകും. കേരളത്തിലെ മൂന്നാമത്തെയും തിരുവനന്തപുരം ഡിവിഷന് കീഴിലെ രണ്ടാമത്തെയും സർവിസാണിത്. എട്ട് കോച്ചുകളാണ് ട്രെയിനിനുള്ളത്.
ശനിയാഴ്ച രാവിലെ എട്ടിന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 5.50ന് കെ.എസ്.ആർ ബംഗളൂരുവിൽ എത്തും വിധമാണ് ഉദ്ഘാടന സർവിസിന്റെ ഷെഡ്യൂൾ. ബംഗളൂരൂ - എറണാകുളം (26651), എറണാകുളം-ബംഗളൂരു (26652) വന്ദേഭാരത് എക്സ്പ്രസുകളുടെ റെഗുലർ സർവിസ് ബുധൻ ഒഴികെ ആറു ദിവസങ്ങളിലുണ്ടാകുമെന്നാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ സർവിസോടെ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാസമയത്തിൽ രണ്ട് മണിക്കൂറിലധികം ലാഭിക്കുമെന്നാണ് റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. യാത്ര 8.40 മണിക്കൂർ കൊണ്ട് പൂർത്തിയാകും.
രാവിലെ 5.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബംഗളൂരൂ - എറണാകുളം (26651) ട്രെയിൻ 1.50ന് എറണാകുളത്തെത്തും. സ്റ്റേഷനുകളും സമയവും: കൃഷ്ണരാജപുരം - 5.23, സേലം -8.13, ഈറോഡ്- 9.00, തിരുപ്പൂർ- 9.45, കോയമ്പത്തൂർ -10.33, പാലക്കാട്- 11.28, -തൃശൂർ 12.28. തിരിച്ചുള്ള സർവിസ് (എറണാകുളം-ബംഗളൂരു (26652)) 2.20ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിൽ എത്തും. സ്റ്റേഷനുകളും സമയവും: തൃശൂർ-3.17, പാലക്കാട് -4 35, കോയമ്പത്തൂർ- 5.20, തിരുപ്പൂർ- 6.03, ഈറോഡ്- 6.45, സേലം- 7.18, കൃഷ്ണരാജപുരം -10.23.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.