കൊച്ചി: ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈകോടതിെയ അറിയിച്ചു. കേസ് നിലനില്‍ക്കില്ലെന്ന് കോടതിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേസ് പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
വിജിലൻസിനെ കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. ജനവികാരത്തിനടിമപ്പെട്ട് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്നും മന്ത്രി സഭാ തീരുമാനം തിരുത്തണമെന്ന് വിജിലൻസിന് ആവശ്യപ്പെടാനാകില്ലെന്നും കോടതി വിമർശിച്ചു.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇ.പി. ജയരാജനടക്കം പ്രതികൾ സാമ്പത്തികമായോ അല്ലാതെയോ നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് വിജിലൻസ് ഹൈകോടതിയിൽ കഴിഞ്ഞദിവസം അറിയിച്ചത്. അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസ് ഇവർക്കെതിരെ നിലനിൽക്കാനിടയില്ല. ബന്ധുവിന് വേണ്ടി നിയമന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്തില്ലെന്നും നിയമനം റദ്ദാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് വി. ശ്യാംകുമാർ കോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നത്.
ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ പി.കെ. സുധീറിനെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ് എം.ഡിയായി നിയമിച്ചതാണ് കേസിനാസ്പദമായ സംഭവം. അഴിമതി നിരോധന നിയമ പ്രകാരം നടപടി ആവശ്യെപ്പട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി നേതാക്കളായ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പൊതുപ്രവർത്തകനായ എ. നവാസ് എന്നിവർ നൽകിയ പരാതികൾ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ടിനയച്ചു. തുടർന്ന് ത്വരിതാന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ ഇ.പി. ജയരാജൻ, പി.െക. സുധീർ, ഗവ. സെക്രട്ടറി പോൾ ആൻറണി എന്നിവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ, കേസ് അനാവശ്യമാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുധീറും ജയരാജനും നൽകിയ ഹരജിയിൽ തുടർ നടപടികൾ െഹെകോടതി തടയുകയായിരുന്നു.
ഹൈകോടതി നിർദേശ പ്രകാരം കേസുമായി ബന്ധപ്പെട്ട് മാർച്ച് ഏഴിനും 17നും രണ്ട് റിപ്പോർട്ടുകൾ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയിട്ടുണ്ട്. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സാമ്പത്തികമായോ അല്ലാതെയോ എന്തു നേട്ടമാണ് പ്രതികൾ ഉണ്ടാക്കിയതെന്ന് വ്യക്തമാക്കി വിശദീകരണ പത്രിക സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇൗ സാഹചര്യത്തിലാണ് പുതിയ വിശദീകരണ പത്രിക നൽകിയത്.പ്രതികൾ ആരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് ഇതിൽ പറയുന്നത്. 2016 ഒക്ടോബർ ഒന്നിന് രണ്ടാം പ്രതി സുധീറിന് നിയമന ഉത്തരവ് നൽകി. എന്നാൽ, ഉത്തരവ് റദ്ദാക്കാൻ ഒക്ടോബർ മൂന്നിനുതന്നെ മന്ത്രി കുറിപ്പ് നൽകുകയും 13ന് സർക്കാർ റദ്ദാക്കുകയും ചെയ്തു. നിയമന ഉത്തരവ് ലഭിച്ചെങ്കിലും സുധീർ പദവി ഏറ്റെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.