കൊച്ചി: പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ അന്വേഷണത്തിന് അനുമതി തേടുന്ന അപേക്ഷ ഗവർണറുടെ പരിഗണനയിലെന്ന് വിജിലൻസ് ഹൈകോടതിയിൽ. കരാറുകാരായ ആർ.ഡി.എസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതിലും ഗൂഢാലോചനയിലും ഉൾപ്പെടെയുള്ള പങ്ക് അന്വേഷിക്കാന്‍ അഴിമതി നിരോധന നിയമത്തിലെ 17 (എ) പ്രകാരമാണ് സർക്കാറിെൻറ അനുമതി തേടിയത്. ഇതാണ് ഗവർണർ മുമ്പാകെയുള്ളത്.
അഴിമതിപ്പണം വെളുപ്പിക്കാൻ ഇബ്രാഹീംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിെൻറ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 10 കോടി നിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്കിയ ഹരജിയാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ പരിഗണനയിലുള്ളത്. പാലം അഴിമതിയുമായി ബന്ധപ്പെടുത്തി ഈ കേസ് അന്വേഷിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാൽ, ഈ ആരോപണത്തെപ്പറ്റി കേസില്ലാത്തതിനാൽ അന്വേഷണം സാധ്യമല്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം അന്വേഷിക്കേണ്ടത് എന്ഫോഴ്മെൻറാണെന്ന് കാട്ടി കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ഡയറക്ടറേറ്റിനെ ഹരജിയിൽ കക്ഷി ചേർക്കാൻ കോടതി നിർദേശിച്ചിരുന്നു. കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ പണത്തിെൻറ വിനിമയമടക്കം അന്വേഷിക്കാനാവുമെന്ന് അറിയിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ ഹരജിയിൽ കക്ഷി ചേർത്തു. ഡിസംബർ 22നകം നിലപാടറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ഒരു വർഷം പലയിനത്തിൽ പിരിച്ച തുക ഒന്നിച്ച് ബാങ്കിൽ നിക്ഷേപിച്ചതാണെന്നും കള്ളപ്പണമല്ലെന്നും കേസിൽ കക്ഷിചേരാൻ ഹരജി നൽകിയ ചന്ദ്രിക ദിനപ്പത്രം അധികൃതർ അറിയിച്ചു. കക്ഷി ചേരൽ ഹരജി അനുവദിക്കണമോയെന്ന് വീണ്ടും കേസ് പരിഗണിക്കുന്ന 22ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.