കൊച്ചി: സംസ്ഥാനത്ത് മഴ പലയിടത്തും നാശം വിതച്ചപ്പോഴും കൃത്യമായി സർവീസ് നടത്തി ഇന്ത്യൻ റെയിൽവേ. വെള്ളക്കെട്ട് മൂലം ട്രെയിനുകൾ പിടിച്ചിടുകയോ വൈകുകയോ ചെയ്തിട്ടില്ലെന്നത് ഇത്തവണ അഭിമാനിക്കാവുന്ന നേട്ടമാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് വ്യക്തമാക്കി. മുൻവർഷങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചതിനാലാണ് മഴയെ അതിജീവിക്കാൻ റെയിൽവേക്ക് സാധിച്ചത്.
നീർച്ചാലുകളെ തടസ്സപ്പെടുത്താതെ കാനകൾ ഒരുക്കിയും വെള്ളം ഒഴുകിപ്പോകാൻ ഭൂഗർഭ പാതകൾ നിർമിച്ചും മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ ചെയിൻ ലിങ്ക് സ്ഥാപിച്ചും ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ഭിത്തികൾ ഒരുക്കിയും ദക്ഷിണ റെയിൽവേ സാങ്കേതിക വിഭാഗം ഒത്തൊരുമയോടെ പ്രവർത്തിച്ചപ്പോൾ ദുരന്തങ്ങളെ ഒഴിവാക്കാനായെന്ന് മാത്രമല്ല, തടസ്സങ്ങൾ കൂടാതെ സർവീസുകൾ പൂർത്തീകരിക്കാനും കഴിഞ്ഞു. ട്രാക്കിന് സമീപത്തെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയും കാടുകൾ വെട്ടിത്തെളിച്ചും മുൻകരുതലുകളെ ഏകോപിപ്പിച്ചു. റോഡ് മാർഗം വാഹനഗതാഗതം പലയിടത്തും സ്തംഭിപ്പിച്ചപ്പോഴും റെയിൽവേ യാത്രക്കാരുടെ വിശ്വാസം സംരക്ഷിച്ചതായും തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ടെക്നിക്കൽ വിഭാഗം അനുമോദനങ്ങൾ അർഹിക്കുന്നതായും അസോസിയേഷൻ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. ഇതിന് പുറമെ ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടാണ് നൽകിയത്.
ആഗസ്റ്റ് ആറിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഏഴിന് സംസ്ഥാനത്തെ 14 ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട്. എട്ടിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദികളിൽ ഇറങ്ങുന്നതും രാത്രികാലങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.