സി.എം. രവീന്ദ്രൻ പിണറായിയുടെ വിശ്വസ്തൻ; മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വീണ്ടും ഇ.ഡി എത്തുമ്പോൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസിനെ തേടി വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എത്തുകയാണ്. ഇത്തവണ മുഖ്യമന്ത്രിയുമായി ഏറ്റവും കൂടുതൽ അടുപ്പമുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണ് ഹാജരാകാൻ നോട്ടീസ് നൽകിയത്. ഐ.ടി പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വെള്ളിയാഴ്ച കൊച്ചിയിലെ ഓഫിസിലെത്താനാണ് നിർദേശം. അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസെന്ന് സൂചനയുണ്ട്.

ശിവശങ്കർ അറസ്റ്റിലായതിന് പിന്നാലെ സി.എം. രവീന്ദ്രന് നേർക്കും ആരോപണങ്ങൾ ഉയർന്നിരുന്നു. ശിവശങ്കർ വിനീതവിധേയൻ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ യജമാനൻ മറ്റൊരാളാണെന്നും വെളിപ്പെടുത്തി രവീന്ദ്രനെതിരെ ആരോപണവുമായി വി.എസ്. അച്യുതാനന്ദന്‍റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ രംഗത്തെത്തിയിരുന്നു.

സി.എം. രവീന്ദ്രന്‍റെ ബിനാമി ബന്ധങ്ങളെ കുറിച്ചാണ് ഷാജഹാൻ ആരോപണമുന്നയിച്ചത്. പിണറായി വിജയന്‍റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും വർഷങ്ങളായി നോക്കിനടത്തുന്നത് രവീന്ദ്രനാണെന്ന് ഷാജഹാൻ പറയുന്നു. 1980കളിൽ തിരുവനന്തപുരത്ത് എത്തിയ സി.എം. രവീന്ദ്രൻ പിന്നീട് സർക്കാർ തലങ്ങളിൽ ഉന്നതങ്ങളിലേക്ക് വളർന്നു. വടകര ഓർക്കാട്ടേരിയിലെ ഒരു ബന്ധുവാണ് ഒഞ്ചിയം സ്വദേശിയായ രവീന്ദ്രന്‍റെ ബിനാമി. വടകരയിലും തലശേരിയിലും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ രവീന്ദ്രന് ഷെയറുണ്ട്. രവീന്ദ്രന്‍റെ ബിനാമിയുടെ പേരിൽ പലയിടത്തും ഭൂമി വാങ്ങിയിട്ടുണ്ടെന്നും ഷാജഹാൻ ആരോപിച്ചിരുന്നു.

സംസ്ഥാനത്തെ ഒരു മൊബൈൽ ഫോൺ നിർമാണ ഏജൻസി രവീന്ദ്രന്‍റെ സംഘത്തിന്‍റെ ഉടമസ്ഥതയിലാണെന്നും ഇവയ്ക്കെല്ലാം തെളിവുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിക്കണമെന്നും കെ.എം. ഷാജഹാൻ ആവശ്യപ്പെട്ടിരുന്നു.

കെഫോൺ, കൊച്ചി സ്മാർട് സിറ്റി, ടെക്നോപാർക്കിലെ ടോറസ് ടൗൺ ടൗൺ, ഇ മൊബിലിറ്റി എന്നീ പദ്ധതികളെക്കുറിച്ചാണ് ഇ.ഡി നിലവിൽ അന്വേഷിക്കുന്നത്. പദ്ധതിയുടെ മറവിൽ റിയൽ എസ്റ്റേറ്റ് കച്ചവടമോ കള്ളപ്പണ ഇടപാടുകളോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. 

Tags:    
News Summary - ed summons cm raveendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.