കണ്ണൂർ: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തുന്ന പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ വീട്ടിനു മുന്നിൽ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം. മുതിർന്ന നേതാവ് പി. ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
കേസും റെയ്ഡും രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് പാർട്ടി നേതൃത്വത്തിന്റെ ആരോപണം. വൈകാരികമായ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിക്കാണ് ഇ.ഡി ഉദ്യോഗസ്ഥർ പിണറായിയിലെ വീട്ടിൽ റെയ്ഡിന് എത്തിയത്. വിവരം അറിഞ്ഞ ഉടൻ തന്നെ റെയ്ഡ് നടക്കുന്ന വീടിനു സമീപത്തേക്ക് പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. ഒമ്പത് മണിയോടെയാണ് പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്.
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട വീടുകളിലും മറ്റു മായി 12 കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും പിണറായിയിലെ സ്വന്തം വീട്ടിലും മരുമകൻ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്. കോഴിക്കോട്ടും പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തിരുവനന്തപുരത്ത് ശക്തമായ പ്രതിഷേധം ഉടൻ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി മേനോൻ സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് റെയ്ഡ് നടത്തിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതവുമാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ പറഞ്ഞു.
"മുഖ്യമന്ത്രി മേനോൻ സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി തൊട്ടു പിന്നാലെയാണ് റെയ്ഡ് നടത്തുന്നത്. ഇത് കൃത്യമായി ആസൂത്രിതമാണ്. അത് സമൂഹം തിരിച്ചറിയും. സി.എം.ആർ.എലുമായി ബന്ധപ്പെട്ട കേസ് ഡൽഹി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. ആ കേസിൽ വിധി വരുന്നതിനു മുമ്പ് അന്വേഷണത്തിന് അനുമതി കേരള ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങിയാണ് റെയ്ഡ് നടപടികൾ" - അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘ്പരിവാരിന്റെ ഒരു ഘടകമായാണ് രാജ്യത്ത് ഇ.ഡി പ്രവർത്തിക്കുന്നത്. അതിന്റെ ഇരകളാണ് രാജ്യത്തെ കോൺഗ്രസ് നേതാക്കൾ. സംഘ്പരിവാരിനെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കന്മാരെയും ഇതേപോലെ കള്ളക്കേസുകളിൽ കുടുക്കാനുള്ള ഹീനമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ആ ഹീനമായ ശ്രമത്തിന്റെ കേരളത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഇന്നത്തെ റെയ്ഡ്.
മത നിരപേക്ഷതയുടെ സംരക്ഷിത തുരുത്താണ് കേരളം. സംഘ്പരിവാരിന് കേരളത്തെ കീഴ്പ്പെടുത്താൻ കഴിയാത്തത് ഇടതുപക്ഷം ഉള്ളതുകൊണ്ടാണ്. ഇടതിനെ തകർക്കാൻ മാത്രമേ കേരളത്തിൽ സംഘ്പരിവാരിന് കേരളത്തിൽ അധിപത്യം ഉറപ്പിക്കാൻ കഴിയൂ. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് കോൺഗ്രസ്. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. ഇതുകൊണ്ട് തകർക്കാം എന്നത് വെറും വ്യാമോഹമാണ് എന്നത് കാലം തെളിയിക്കുമെന്നും പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.