പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് ചെയ്ത് മടങ്ങുന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർക്കുന്ന സി.പി.എം പ്രവർത്തകൻ
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇതുവരെ ഇടപെട്ടത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (എസ്.എഫ്.ഐ.ഒ.) ഇ.ഡിയുമടക്കം നാല് കേന്ദ്ര ഏജൻസികൾ. പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ഐ.ടി സൊല്യൂഷൻ കമ്പനിയായ എക്സാലോജിക്, നൽകാത്ത സേവനത്തിന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. ഇതായിരുന്നു കേസിന്‍റെ തുടക്കവും.
പിന്നാലെ കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ ബംഗളൂരുവിലെയും കൊച്ചിയിലെയും രജിസ്ട്രാർ ഓഫ് കമ്പനീസ് ഓഫിസുകൾ ആദ്യം പ്രാഥമികാന്വേഷണം നടത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ച് ഇ.ഡിയും അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐയും അന്വേഷിക്കാവുന്ന ഇടപാടുകൾ കണ്ടെത്തിയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
എന്നാൽ, രജിസ്ട്രാർ ഓഫ് കമ്പനീസിലെ മൂന്ന് ഇൻസ്പെക്ടർമാരുടെ അന്വേഷണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. പിന്നീടാണ് ഗുരുതര നിയമലംഘനങ്ങൾ നടന്നുവെന്ന വിലയിരുത്തലിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി തുടങ്ങിയവ ഇവരുടെ നേരിട്ടുള്ള അന്വേഷണത്തിൽ വന്നിരുന്നില്ല. ഇതിനിടയിലാണ് ഇ.ഡി കൂടി എത്തിയത്.
എസ്.എഫ്.ഐ.ഒ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരോപണത്തിൽ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) ഇ.ഡി രജിസ്റ്റർ ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്ന നിലയിലായിരുന്നു ഇ.ഡി നീക്കം. മേയ് 26ന് സി.എം.ആർ.എല്ലിന്റെയും അതിന്റെ ഉദ്യോഗസ്ഥരുടെയും ഹർജികൾ കേരള ഹൈക്കോടതി തള്ളിയതോടെയാണ് ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാൻ അന്തിമ അനുമതി ലഭിച്ചത്. തൊട്ടുപിറ്റേന്ന് റെയ്ഡുമുണ്ടായി.
മാർക്കറ്റിങ് കൺസൽട്ടൻസി, ഐ.ടി സേവനങ്ങൾ എന്നിവക്കായി 2016 ഡിസംബറിലാണ് വീണയുടെ എക്സാലോജിക്, സി.എം.ആർ.എല്ലുമായി കരാറുണ്ടാക്കുന്നത്. ഇതിനു പുറമേ 2017 മാർച്ചിൽ സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി എക്സാലോജിക്കുമായി മറ്റൊരു കരാറുമുണ്ടാക്കി. ഇതനുസരിച്ചാണ് 2017 മുതൽ 2020 വരെയുള്ള കാലയളവിൽ മൊത്തം 1.72 കോടി രൂപ സി.എം.ആർ.എൽ നൽകിയതെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.