തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വഷളാക്കിയത് സര്‍ക്കാരിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയുമെന്ന് നിയമസഭയിൽ പ്രതിപക്ഷം. റോജി എം. ജോൺ അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കേന്ദ്രത്തിൽ പറയാനുള്ളത് അവിടെ പറയു എന്ന സ്ഥിരം ക്യാപ്സ്യൂൾ ഇറക്കരുത്, പ്രശ്ന പരിഹാരത്തിന് സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാനുണ്ടെന്നായിരുന്നു റോജി എം. ജോണിന്റെ ചോദ്യം.
ജി.എസ്.ടി നടപ്പാക്കിയപ്പോൾ ഉപഭോക്തൃ സംസ്ഥാനത്തിന് വൻ നേട്ടമുണ്ടാകുമെന്ന് മുൻ ധനമന്ത്രി വിലയിരുത്തി സാമ്പത്തിക പരിഷ്കരണങ്ങള്‍ വരുത്തിയത് വൻ വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ജി.എസ്.ടി വെട്ടിപ്പ് തടയാൻ പോലും സംവിധാനം ഉണ്ടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നിർത്തുന്നു എന്ന് ബോധ്യപ്പെട്ടപ്പോൾ മാത്രമാണ് ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ചത്.
5000 കോടിയുടെ നഷ്ടം എസ്.ടി ഇനത്തിൽ ഉണ്ടാകുമെന്നാണ് എ.ജിയുടെ കണ്ടെത്തൽ. 14-ാം ധനകാര്യ കമീഷൻ അനുവദിച്ചതിനേക്കാൾ 15-ാം ധനകാര്യ കമീഷൻ ഗ്രാൻഡ് കൂടുതൽ നൽകി. ഏഴ് വർഷത്തിനിടെ 25000 കോടി നഷ്ടമാണ് ഉണ്ടായതെന്നും റോജി എം.ജോൺ സഭയില്‍ പറഞ്ഞു.
കടമെടുക്കാൻ മാത്രമുള്ള സർക്കാരായി എൽ.ഡി.എഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനം പിരിച്ചെടുക്കാനുള്ള നികുതി പോലും പിരിക്കുന്നില്ല. സാധാരണക്കാരന്റെ മേൽ അധിക ഭാരം അടിച്ചെല്‍പ്പിക്കുന്നു എന്നല്ലാതെ ഒരു കാര്യവും ഇല്ലെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി. കിഫ്ബി കടമെടുപ്പ് പരിധിയിൽ വരുമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ഓർമ്മിപ്പിച്ചിരുന്നു. ഇതൊന്നും സർക്കാർ പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.