ഒഴിഞ്ഞവളപ്പ് കടപ്പുറത്ത് ഒ.വി. ബിജുവിെൻറ ബൈക്ക് കത്തിനശിച്ച നിലയിൽ

ഡി.വൈ.എഫ്.ഐ- യൂത്ത് കോൺ. സംഘര്‍ഷം; കത്തിച്ച ബുള്ളറ്റിന് പകരം പുതിയത് നൽകും

നീലേശ്വരം: ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തെ തുടർന്ന് അക്രമികൾ കത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകെൻറ ബുള്ളറ്റ് ബൈക്കിന് പകരം പുതിയത് വാങ്ങി നൽകാൻ യൂത്ത് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ പടന്നക്കാട് ഒഴിഞ്ഞവളപ്പ് കടപ്പുറം ജങ്ഷനിലെ ഒ.വി. ബിജുവിെൻറ ബൈക്കാണ് കത്തിച്ചത്. ഇയാൾക്ക് പുതിയ ബുള്ളറ്റിന് ഷോറൂമിൽ ബുക് ചെയ്തു.

അതിനിടെ സ്ഥലത്ത് ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം അയഞ്ഞു. സംഘർഷം കൂടുതൽ പടരാതിരിക്കാൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരുവിഭാഗത്തിെൻറ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇരു വിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഒഴിഞ്ഞവളപ്പില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ശുഹൈബ് സ്മാരക ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും കോണ്‍ഗ്രസിെൻറ കൊടിമരങ്ങള്‍ നിശിപ്പിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്.


സംഭവത്തില്‍ സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി ഒഴിഞ്ഞവളപ്പിലെ ഒ.വി. അഖില്‍ (26), യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടി.കെ. മുനീര്‍ (32) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

അഖിലിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും മുനീറിനെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിെൻറ തുടർച്ചയെന്നോണം ചൊവ്വാഴ്ച പുലർച്ചയാണ് ഒഴിഞ്ഞവളപ്പിലെ ബിജുവിെൻറ  ബുള്ളറ്റ് അഗ്നിക്കിരയാക്കിയത്. ബന്ധുവായ സി.പി.എം പ്രവർത്തകൻ കളത്തില്‍ അമ്പാടിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു വണ്ടി. അമ്പാടിയുടെ വീട്ടില്‍ കാറടക്കം മറ്റു വാഹനങ്ങള്‍ക്കിടയില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മാത്രം തള്ളിമാറ്റി പറമ്പിലെത്തിച്ചാണ് തീവെച്ചത്.

ഒഴിഞ്ഞവളപ്പിൽ ശുഹൈബ് സ്മാരക ബസ് ഷെൽട്ടറിന് സമീപത്തുള്ള യൂത്ത് കോൺഗ്രസിെൻറ പതാക നശിപ്പിക്കുന്നത് ചോദ്യം ചെയ്തതിന് അഖിലിെൻറ നേതൃത്വത്തിലുള്ള സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മുനീർ പരാതിയിൽ പറയുന്നു. എന്നാൽ, ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചത് ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ് പ്രവർത്തകരായ ഒ.വി. ബിജു, സി.രാഹുൽ, ഒ.വി. പ്രദീപൻ,സന്ദീപ്, ഒ.വി.രതീഷ് എന്നിവരുടെ നേതൃത്വത്തിൽ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അഖിൽ പരാതിയിൽ പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.