തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി രാഷ്ട്രീയ സംഘർഷം. പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യു.ഡി.എഫ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ സംഘം മർദിച്ചതായാണ് പരാതി. സംഭവത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ശരത് പ്രസാദ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ഔദ്യോഗികമായി പരാതി നൽകി.
ഇന്നലെ മെഡിക്കൽ കോളേജ് പരിസരത്ത് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മനുവിന് കമ്പിപ്പാര കൊണ്ടുള്ള മർദനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുറത്തെ അക്രമത്തിന് ശേഷം ആശുപത്രിക്ക് ഉള്ളിൽവെച്ചും ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദനം നടത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
മണ്ഡലത്തിൽ സി.പി.എം - ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്ന ആരോപണം യു.ഡി.എഫ് സ്ഥാനാർഥി ശരത് പ്രസാദ് ഉന്നയിച്ചിരുന്നു. ഒരു മതിൽക്കെട്ടിനുള്ളിലാണ് ഇരുപാർട്ടികളുടെയും ഓഫിസുകൾ ഒന്നായാണ് പ്രവർത്തിക്കുന്നതെന്നും, ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ സംസാരിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും മണ്ഡലത്തിൽ സമാധാനപരമായ പ്രചാരണ സാഹചര്യം ഉറപ്പാക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമീഷനോട് യു.ഡി.എഫ് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.