ഗാന്ധിനഗർ (കോട്ടയം)/പന്തളം: അർബുദ ബാധയുണ്ടെന്ന സ്വകാര്യ ലാബിെൻറ പരിശോധന ഫലത്തിെൻറ അടിസ്ഥാനത്തിൽ യുവതിയെ കീമോതെറപ്പിക്ക് വിധേയയാക്കിയ സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് റിപ്പോർട്ട് നൽകി. രോഗത്തിെൻറ മൂന്നാം ഘട്ടമാണെന്നുള്ള റിപ്പോർട്ട് ലഭിച്ചതിനാൽ രോഗിയുടെ പ്രായം കണക്കിലെടുത്ത് മെഡിക്കൽ കോളജിലെ റിപ്പോർട്ട് ലഭിക്കുംമുമ്പ് ചികിത്സ ആരംഭിക്കുകയായിന്നു. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് സൂചനയുണ്ട്.
പ്രാഥമിക പരിശോധനയിൽ യുവതിക്ക് അർബുദ ബാധ ഉണ്ടെന്ന സംശയത്തെ ബിതുടർന്ന് ബയോപ്സി ടെസ്റ്റിന് നിർദേശിച്ചിരുന്നു. സ്വകാര്യ ലാൽ പരിശോധന നടത്തിയ റിപ്പോർട്ടിൽ അർബുദ ബാധ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പതോളജി മേധാവി സർവിസിൽനിന്ന് വിരമിച്ച ശേഷം സ്വകാര്യ ലബോറട്ടറിയുടെ ചീഫായി സേവനം അനുഷ്ഠിക്കുകയാണ്. ആയതിനാൽ ലാബ് കൂടുതൽ വിശ്വസനീയമാണെന്ന് കരുതിയെന്നും റിപ്പോർട്ടിലുണ്ട്.
കീമോതെറപ്പിക്ക് വിധേയയായ യുവതി മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയത്. അതിനിടെ, സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അടിയന്തര അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ഉത്തരവിട്ടു. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് അടിയന്തര വിശദീകരണം നൽകണം.
കേസ് ജൂലൈ രണ്ടിന് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകൻ പി.കെ. രാജുവാണ് കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.