തിരുവനന്തപുരം; ലോകത്തെയാകെ കാർന്നു തിന്നുന്ന ഏറ്റവും വലിയ വിപത്തായി ലഹരി ഇന്ന് മാറിയെന്നും അതിൽപ്പെടാതിരിക്കാൻ യുവജനങ്ങൾ കരുതിയിരിക്കണമെന്നും ജില്ല ജഡ്ജി (കോഓപ്പറേറ്റീവ് ട്രിബ്യൂണൽ) ശേഷദ്രിനാഥൻ. ഐക്യരാഷ്ട്ര സഭയുടെ 35 മത് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തോടാനുബന്ധിച്ചു
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് ആൽക്കഹോൾ അന്റ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ അഡിക് ഇന്ത്യയുമായി ചേർന്നു ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡിന് ശേഷമുള്ള ലോക സാഹചര്യം മാറിയെങ്കിലും ലഹരി ഉപയോഗത്തിന് കുറവുന്നുമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലഹരി മാഫിയ ലക്ഷ്യമിടുന്നത് കൗമാരക്കാരേയും, യുവാക്കളേയുമാണ്. ഈ യുവതലമുറയാണ് ഭാവിയിൽ രാജ്യത്തെ നയിക്കേണ്ടവർ. അത് മനസിലാക്കി നാടിന് വേണ്ടി സന്നദ്ധ പ്രവർത്തകരാകാൻ യുവജനങ്ങൾ ശ്രമിക്കണം. പെൺകുട്ടികൾ പോലും ലഹരി മാഫിയയുടെ കെണിയിൽപ്പെടുന്നു.
അറിഞ്ഞോ അറിയാതെയോ അവരുടെ കെണിയിൽ അകപ്പെടുന്നവരുടെ ജീവിതം തിരികെ പിടിക്കാൻ ചില ഘട്ടത്തിൽ സാധിക്കാതെ വരും, അതെല്ലാം മനസിലാക്കി വേണം ഇനിയുള്ള തലമുറ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ കാലഘട്ടത്തിൽ സ്നേഹമാണ് ലഹരിയെന്നും അത് മുറുകെ പിടിച്ച് ഏവരും മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കലക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എസ്.ഷംനാദ് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡിക് ഇന്ത്യ ഡയറക്ടർ ജോൺസൺ ജെ. ഇടയറന്മുള, മോഡൽ സ്കൂൾ പ്രിൻസിപ്പൽ കെ. വി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.