നാടക പ്രവർത്തകൻ സി.എഫ്.ജോസഫ് അന്തരിച്ചു

കലവൂർ: ആലപ്പുഴയുടെ നാടക പ്രവർത്തകൻ ജോസഫ് അന്തരിച്ചു. പാതിരപ്പള്ളി ചുള്ളിക്കൽ സി.എഫ്.ജോസഫ് (54)ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സായിലായിരിക്കെ ചൊവ്വാഴ്ച്ച രാത്രി മരിച്ചത്. ജോസഫിന്റെ ചികിത്സാസഹായത്തിനായി നാട്ടുകാരും അഭ്യൂദയകാക്ഷികളുടെയും നേതൃത്വത്തിൽ നാടൊന്നാകെ ഒരുമിച്ച്‌ 10 ലക്ഷം രൂപ നൽകിയിരുന്നു.

11-ാം വയസ്സില്‍ നാടകമെഴുതി സംവിധാനം ചെയ്തുകൊണ്ടാണ് ജോസഫ് കലാരംഗത്ത് എത്തിച്ചേരുന്നത്. സ്‌കൂള്‍-ശാസ്ത്രമേളകളില്‍ അനവധി തവണ സംസ്ഥാനതലത്തില്‍ അടക്കം ജോസഫിന്റെ നാടകങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ജോസഫിന്റെ ശാസ്ത്ര നാടകങ്ങള്‍ ഗൃഹപാഠങ്ങള്‍ എന്നപേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പി എം താജ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കവിതകള്‍ക്ക് ദൃശ്യാവിഷ്‌ക്കാരം നല്‍കി വേദികളില്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച എന്ന കലാരൂപത്തിന്റെ കേരളത്തിലെ പ്രമുഖ പ്രചാരകരില്‍ ഒരാളായിരുന്നു. സി.എഫ്. ജോസഫ്. ചെമ്മനം ചാക്കോയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും കടമ്മനിട്ടയുടെയും അടക്കം പ്രമുഖരുടെ കവിതകള്‍ ചൊല്‍ക്കാഴ്ചകളാക്കി ജോസഫിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധവേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

സാക്ഷരതാ യജ്ഞത്തിന്റെ കാലംമുതലേ ജനകീയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവമായി ജോസഫ് ഇടപെട്ടുപോരുന്നു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മയില്‍പ്പീലിക്കൂട്ടം എന്ന സര്‍ഗ്ഗാത്മക വിദ്യാഭ്യാസ പരിപാടിയുടെ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മികച്ച ശിൽപി കൂടിയായിരുന്ന സി.എഫ് ജോസഫ് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ താലൂക്ക് കമ്മറ്റി അംഗമായും ഔവ്വര്‍ ലൈബ്രറിയുടെ പ്രസിഡന്റും സ്‌നേഹജാലകത്തിന്റെ എക്‌സിക്യൂട്ടീവ് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ ഫ്രാൻസീസ്, ക്ലാര എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജിജി, മക്കൾ: സൂരജ്,സുജ. സംസ്കാരം ബുധനാഴ്ച്ച വൈകു 3. 30. പൂങ്കാവ് പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - drama artist- cf joseph-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.