ഡോ. വി.സി ഹാരിസ് അന്തരിച്ചു

കോട്ടയം: എഴുത്തുകാരന്‍ ഡോ വിസി ഹാരിസ് അന്തരിച്ചു. ഇന്ന് രാവിലെ 11.45ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടു ദിവസം മുൻപുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

1958ല്‍ മയ്യഴിയില്‍ ജനിച്ച അദ്ദേഹം മയ്യഴിയില്‍ തന്നെ സ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഫറൂക്ക് കോളേജില്‍ അധ്യാപകനായി. തുടര്‍ന്നാണ് എം.ജി സർവകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡയറക്ടറായി ചുമതലയേറ്റത്.

നാടകരംഗത്ത് തന്‍റേതായ വ്യക്തിമുദ്രപതിപ്പിച്ച വി.സി ഹാരിസ്, ലോക ക്ലാസിക്ക് സിനിമകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ജലമര്‍മ്മരം എന്ന സിനിമയില്‍ നായകനായി അഭിനയിച്ച ഹാരിസ് മാഷ് സഖാവെന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. ഐ.എഫ്.എഫ്.കെയുടെ സംഘാടകനായും ശ്രദ്ധേയനായി. ചലചിത്രസാഹിത്യ നിരൂപണങ്ങള്‍ക്കപ്പുറം ആക്ടിവിസ്റ്റെന്ന നിലയിലും കേരള സമൂഹത്തില്‍ അദ്ദേഹം ഉയര്‍ന്ന് നില്‍ക്കുന്നു.

ഇടതുപക്ഷവുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും ഇടത് പക്ഷത്തിന്‍റെ തെറ്റുകള്‍ ചൂണ്ടികാട്ടാന്‍ മടിച്ചിരുന്നില്ല. അവസാനകാലത്ത് എം.ജി സര്‍വ്വകലാശാലയുമായി നേരിട്ട് പോരിനും വി.സി ഹാരിസ് തയ്യാറായി. സര്‍വ്വകലാശാലയുടെ തെറ്റായ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഹാരിസ് മാഷിനെ ലെറ്റേഴ്സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി സര്‍വ്വകലാശാല പ്രതികാരം ചെയ്തു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അധ്യാപകരുടേയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്ക് മട്ടുമടക്കേണ്ടിവന്നു. മരണത്തിലേക്ക് അടുക്കുമ്പോഴും ഈ വിദ്യാര്‍ത്ഥി സമ്പത്ത് തന്നെയായിരുന്നു വിസി ഹാരിസെന്ന അധ്യാപകന്‍റെ മുതല്‍ കൂട്ട്.

Tags:    
News Summary - Dr. V C Haris died-literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.