മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണത്തിന് ഡി.പി.ആർ ഉടൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണത്തിന്‍റെ വിശദ പദ്ധതി റിപ്പോർട്ട് ഇറിഗേഷൻ വകുപ്പ് ഒരു മാസത്തിനകം പൂർത്തിയാക്കും. ഡാമിന്‍റെ ഡിസൈൻ തയാറാക്കൽ നേരത്തേ പൂർത്തിയായിരുന്നു. ഇപ്പോഴുള്ള ഡാമിന്‍റെ 1200 അടി താഴ്ഭാഗത്തായി നേരത്തേ സർവേ ചെയ്‌ത സ്ഥലത്തിന് അനുയോജ്യമായ രീതിയിലാണ് പുതിയ ഡിസൈൻ തയാറാക്കിയത്.

മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് 2011ൽ ആദ്യ ഡി.പി.ആർ തയാറാക്കിയിരുന്നെങ്കിലും തുടർനടപടി നീണ്ടുപോയി. 600 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന നിർമാണത്തിന് പുതുക്കിയ ഡി.പി.ആർ പ്രകാരം 1200 കോ ടിയിലധികം ചെലവ് വരും. ഡി.പി.ആർ തയാറാക്കിയശേഷം കേന്ദ്ര ജല കമീഷന്‍റെയും കേന്ദ്ര വനം പരിസ്ഥിതി മാന്ത്രാലയത്തിന്‍റെയും അനുമതിക്ക് സമർപ്പിക്കും. പരിസ്ഥിതി അനുമതി പ്രധാനമായതിനാൽ വിശദ ഡി.പി.ആർ അനിവാര്യമാണ്.

തമിഴ്നാടിന് ആവശ്യമായ ജലം കൊടുത്തുകൊണ്ടുതന്നെ 128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ പുതിയ ഡാം നിർമിക്കണമെന്നതാണ് കേരളത്തിന്റെ നിലപാട്.

"മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻ കേരളത്തെ അനുവദിക്കരുത്"; കേന്ദ്രത്തിന് എം.കെ.സ്റ്റാലിന്റെ കത്ത്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരളത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തുനൽകി. പുതിയ ഡാം നിർമിക്കാൻ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം മെയ് 28ന് വിദഗ്ധ സമിതി പരിഗണിക്കാനിരിക്കെയാണ് സ്റ്റാലിന്റെ കത്ത്. സുപ്രീം കോടതി ഉത്തരവ് മറികടന്നുള്ളതാണ് ഈ നീക്കമെന്നും പദ്ധതിയുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കത്തിൽ പറഞ്ഞു.

മുല്ലപ്പെരിയാറിൽ ഡാം നിർമിക്കാനുള്ള ഡി.പി.ആർ ഒരുമാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പുതിയ ഡാം നിർമിക്കാൻ ഏഴു വർഷം വേണ്ടിവരുമെന്നാണ് ജലസേചന വകുപ്പിന്റെ നിഗമനം. അടിയന്തര ആവശ്യമായി വേണ്ടിവന്നാൽ അഞ്ചു വർഷംകൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.

മുല്ലപ്പെരിയാർ ഡാമിന്റെ 366 മീറ്റർ താഴെയാണ് കേരളം പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥാലം. പരിസ്ഥിതി ആഘാതപഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവ ലഭിക്കേണ്ടതുണ്ട്. പുതിയ ഡാമിന് ഡി.പി.ആർ തയാറാക്കുന്നത് രണ്ടാം തവണയാണ്. 2011ൽ തയാറാക്കിയപ്പോൾ 600 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.

അതേസമയം ചിലന്തിയാറിലെ തടയണ നിര്‍മാണവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.

Tags:    
News Summary - DPR for construction of new dam in Mullaperiyar soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.