ഡോ. നിഖിത ഹരി
ഓക്സ്ഫോർഡ്: മലയാളിയും ഓക്സ്ഫോർഡ് സർവകലാശാലയിലെ ടീച്ചിങ്, റിസർച്ച് ഡിസൈന്‍ ആന്‍ഡ് സപ്പോർട്ട് ഗ്രൂപ്പിന്‍റെ മേധാവിയുമായ ഡോ.നിഖിത ഹരിക്ക് ഇരട്ട ഫെല്ലോഷിപ്പ്. ഗൂഗിളിന്റെ പ്രഥമ ഹയർ എഡ്യുകേഷന് ഫാക്കൽടി എ.ഐ ഫെല്ലോഷിപ്പിനും, അഡ്വാന്‍സ് എച്ച്.ഇ സീനിയർ ഫെല്ലോഷിപ്പിനുമാണ് നിഖിത അർഹയായത്.ഉന്നത വിദ്യാഭ്യാസ രംഗത്ത് കൃത്രിമ ബുദ്ധിയുടെ (എ.ഐ) ഉത്തരവാദിത്വമുള്ള ഉപയോഗം, നവീന പഠനരീതികൾ, വിദ്യാർഥികേന്ദ്രിത വിദ്യാഭ്യാസ മാതൃകകൾ തുടങ്ങിയ മേഖലകളിൽ നൽകിയ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ഇരട്ട അംഗീകാരം.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസം, എ.ഐ അധിഷ്ഠിത പഠനരീതികൾ, സിസ്റ്റംസ് തിങ്കിംഗ്, സുസ്ഥിര വികസനം എന്നിവയെ ബന്ധിപ്പിക്കുന്ന ഗവേഷണ-പഠന പ്രവർത്തനങ്ങളിലൂടെയാണ് നിഖിത ആഗോള ശ്രദ്ധ നേടിയത്. കാംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക് എഞ്ചിനീയറിങിൽൽ ഡോക്ടറേറ്റ് നേടിയ ശേഷം ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പ്രവർത്തിക്കുകയായിരുന്നു നിഖിത ഹരി. അക്കാദമിക് മേഖലക്ക് പുറമെ സ്റ്റാർട്ടപ്പുകൾ, ടെക്നോളജി കമ്പനികൾ, വിദ്യാഭ്യാസ നവീകരണ സംരംഭങ്ങൾ എന്നിവയിലും നിഖിത നേതൃത്വം വഹിച്ചു. ബ്രിട്ടനിൽ എഞ്ചിനീയറിങിൽ വിദഗ്ദരായ മികച്ച 50 വനിതകളിൽ ഇടം നേടിയ അവർ ഇംപീരിയൽ കോളജ് ലണ്ടന്‍ പ്രസിദ്ധീകരിച്ച എഞ്ചിനീയേഴ്സ് മേക്കിങ് എ ഡിഫറന്‍സ് എന്ന പുസ്തകത്തിലും ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ കിന്‍റൺ ഗ്ലോബൽ ഇനീഷ്യേറ്റീവ് ചേഞ്ച് മേക്കർ അംഗീകാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
ഭാവിയിൽ വിദ്യാഭ്യാസം എ.ഐ അധിഷ്ഠിതം മാത്രം ആകരുതെന്നും മറിച്ച് അത് സമൂഹത്തെ എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാൻ വിദ്യാർഥികളെ തയ്യാറാക്കണം എന്നതുമാണ് ഡോ. നികിത ഹരിയുടെ നിലപാട്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം സമൂഹമാറ്റത്തിനും സുസ്ഥിര ഭാവിക്കും വഴിയൊരുക്കുന്ന ശക്തിയാണെന്നും അവർ പല വേദികളിലും വ്യക്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എ.ഐ അധിഷ്ഠിത പഠനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന അധ്യാപകരെ ആദരിക്കുന്ന അന്താരാഷ്ട്ര പദ്ധതിയാണ് ഗൂഗ്ൾ ഹയർ എഡ്യുകേഷന് ഫാക്കൽടി എ.ഐ ഫെല്ലോഷിപ്പ്. ഉയർന്ന വിദ്യാഭ്യാസ രംഗത്ത് ദീർഘകാല അധ്യാപന-നേതൃത്വ മികവ് തെളിയിച്ചവർക്കുള്ള പ്രധാന അംഗീകാരങ്ങളിലൊന്നായി അഡ്വാന്‍സ് എച്ച്.ഇ സീനിയർ ഫെല്ലോഷിപ്പും കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.