തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ കണ്ണൂർ സർവകലാശാലയിൽ നിയമലംഘനവും സ്വജനപക്ഷപാതവും നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് ചാൻസലറുടെ അധികാരമുള്ള കാലത്തോളം സ്വജനപക്ഷപാതം അനുവദിക്കില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ, ഗവർണർ വ്യക്തമാക്കി.
ചാൻസലറായ തന്നെ ഇരുട്ടിൽ നിർത്തുകയാണ്. ചിലത് ഒളിപ്പിക്കാനുണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഗുരുതര ചട്ടലംഘന പരമ്പര തന്നെ നടക്കുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ നടക്കുന്ന കാര്യങ്ങളിൽ താൻ ആശങ്കാകുലനാണ്. ഇക്കാര്യത്തിൽ വിദഗ്‍ധർ ആശങ്ക അറിയിച്ചു. മിടുക്കരായ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ തിരുത്തൽ നടപടികളുണ്ടാകും.
സ്വജനപക്ഷപാതം അനുവദിക്കില്ല. സർക്കാറിന് എന്തും തീരുമാനിക്കാം, പക്ഷേ, നിയമമാകണമെങ്കിൽ ഗവർണർ ഒപ്പിടണമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനത്തെ കുറിച്ചുള്ള ചോദ്യത്തോട് ക്ഷമയോടെ കാത്തിരിക്കൂവെന്ന മറുപടിയാണ് ഗവർണർ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.