കൊച്ചി: ഇരുചക്രവാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവസംവിധായകൻ തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത് തുമനയിൽ വിവേക് ആര്യൻ (30) അന്തരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച വൈകിട്ടാണ് മരണം. ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ നായ കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ ഡിസംബർ 22നുണ്ടായ വാഹനാപകടത്തിൽ ആര്യന്‍റെ തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. അപകടത്തിൽ ഭാര്യ അമൃതയുടെ കൈയ്യിന് പരിക്കേറ്റിരുന്നു.
സംവിധായകൻ ജിത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നാലു വർഷമായി തൃപ്പൂണിത്തുറയിൽ താമസിക്കുന്ന വിവേക് ആര്യൻ പരസ്യസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്.
ഭാര്യ അമൃത ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിൽ വിവേകിന്റെ സഹസംവിധായകയായിരുന്നു. ആര്യൻ നമ്പൂതിരിയുടെയും ഭാവനയുടെയും മകനാണ്. സഹോദരൻ: ശ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.