എപ്സ്റ്റൈൻ ഫയലുകളിൽ കുടുങ്ങിയ പ്രധാനമന്ത്രിയും ഇന്ത്യ-യു.എസ് വ്യാപാരക്കരാറുകളും

ന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ സംബന്ധിച്ച വിഷയങ്ങള്‍ ഏകപക്ഷീയമായി അമേരിക്കന്‍ ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയും വിശദാംശങ്ങള്‍ അവര്‍ തന്നെ പുറത്തുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.  

അമേരിക്കന്‍ ഗവണ്‍മെന്റ് വക്താക്കളുടെ ഓരോ പ്രഖ്യാപനങ്ങള്‍ക്ക് ശേഷവും അത് മോദിയുടെ വിജയമാണെന്ന് ആവര്‍ത്തിച്ച് വ്യാഖ്യാനിക്കുക എന്നതായിരിക്കുന്നു മോദി മന്ത്രി സഭയിലെ അംഗങ്ങളുടെയും ബി.ജെ.പി വക്താക്കളുടെയും ജോലി.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 18ശതമാനം ചുങ്ക നിരക്ക് ഉറപ്പാക്കാന്‍ പല തരത്തിലുമുള്ള സമ്മർദങ്ങളാണ് അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണകൂടത്തിന് മേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിലൊന്ന്, ഇന്ത്യയുടെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കാന്‍ പോകുന്ന 'സീറോ താരിഫ്' എന്ന നിയമമാണ്. 

അമേരിക്കന്‍ ഉൽപന്നങ്ങളുടെ താരിഫുകള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ (zero tariff) ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് തന്റെ പ്രഖ്യാപനത്തില്‍ പറയുകയുണ്ടായി. എങ്കിൽകൂടിയും ഏതൊക്കെ മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുകയെന്ന് ട്രംപ് വ്യക്തമാക്കുകയുണ്ടായിട്ടില്ല. നിലവില്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കാര്‍ഷിക താരിഫുകളില്‍ ചിലത് ഇന്ത്യയുടേതാണ്, മദ്യത്തിന് 150ശതമാനം, നിരവധി പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് 100ശതമാനം എന്നിങ്ങനെ.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് എടുത്തുകളയാന്‍ ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍ അമേരിക്കന്‍ ആഭ്യന്തര വിപണികളില്‍ വിലകുറഞ്ഞതും ഗവണ്‍മെന്റ് സബ്‌സിഡിയുള്ളതുമായ കാര്‍ഷിക ഉല്‍പന്നങ്ങളായ ചോളം, സോയാബീന്‍, എണ്ണ, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാല്‍ ഇന്ത്യന്‍ വിപണി നിറഞ്ഞു കവിയാന്‍ സാധ്യതയുണ്ട്.  ഇത്രയും വിലക്കുറവുള്ള ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യന്‍ ചെറുകിട കര്‍ഷകര്‍ വളരെയധികം പാടുപെടും എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

ഭക്ഷ്യ ധാന്യങ്ങള്‍, ജനിതകമാറ്റം വരുത്തിയ ഉൽപന്നങ്ങള്‍ തുടങ്ങിയ നിയന്ത്രിത ഇറക്കുമതികള്‍ പോലുള്ള സെന്‍സിറ്റീവ് മേഖലകളിലെ ഇറക്കമുതി തീരുവ കുറക്കുന്നതിനെയും വിദേശ കമ്പനികള്‍ക്കായി ഇന്ത്യന്‍ വിപണികള്‍ തുറന്നുവെക്കുന്നതിനെയും ഇന്ത്യ മുമ്പ് എതിര്‍ത്തിരുന്നുവെന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.

ഇതേസമയം, ഇന്ത്യയുമായി ഉണ്ടാക്കിയ വ്യാപാരക്കരാര്‍ അമേരിക്കന്‍ കര്‍ഷകര്‍ക്കുള്ള വലിയ വിജയമായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കന്‍ അഗ്രിക്കള്‍ച്ചര്‍ സെക്രട്ടറി ബ്രൂക് റോളിന്‍സ് സാമൂഹ്യമാധ്യമമായ ‘എക്‌സി’ല്‍ പോസ്റ്റ് ചെയ്തു.

ബ്രൂക് റോളിന്‍സിന്റെ എക്‌സ് പോസ്റ്റില്‍, 'ഇന്ത്യയുടെ വന്‍ വിപണിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന....' 'ഗ്രാമീണ അമേരിക്കയിലേക്ക് പണം പമ്പ് ചെയ്യുന്ന..’ കരാറിന് ട്രംപിനോട് നന്ദി പറയുന്നുണ്ട്. ഇന്ത്യയുമായുള്ള 1.3 ബില്യണ്‍ ഡോളറിന്റെ കാര്‍ഷിക വ്യാപാര കമ്മി ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗമായിട്ടാണ് യു.എസ് ഈ കരാറിനെ കാണുന്നുവെന്ന് ഈ പോസ്റ്റിലെ വരികള്‍ സ്ഥിരീകരിക്കുന്നു.

ട്രംപ് പ്രഖ്യാപിച്ച കരാറില്‍ കൃഷി, ഊർജം, സാങ്കേതികവിദ്യ എന്നിവ പ്രധാന മേഖലകളായി പട്ടികപ്പെടുത്തിയിരിക്കുന്ന അമേരിക്കന്‍ ഉൽപന്നങ്ങള്‍ വാങ്ങുന്നതിനുള്ള ഉടമ്പടികളാണുള്ളത്.

യു.എസ് ബദാം, വാല്‍നട്ട്, ആപ്പിള്‍ എന്നിവയുടെ ഉയര്‍ന്ന ഇറക്കുമതി ഹിമാചല്‍ പ്രദേശ്, കശ്മീര്‍ പോലുള്ള കാലിഫോര്‍ണിയക്ക് സമാനമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലെ കര്‍ഷകരെ നേരിട്ട് ബാധിക്കുന്നതാണ്. ഇന്ത്യയുടെ പാല്‍, കോഴി വിപണികളില്‍ പ്രവേശനം നേടുന്നതിന് അമേരിക്ക വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജിഎം-രഹിത സര്‍ട്ടിഫിക്കേഷന്‍ അല്ലെങ്കില്‍ സാംസ്‌കാരിക ആവശ്യകതകള്‍ സംബന്ധിച്ച നിയമങ്ങളില്‍ ഇന്ത്യ ഇളവ് വരുത്തിയാല്‍ ദശലക്ഷക്കണക്കിന് ചെറുകിട ക്ഷീര കര്‍ഷകരുടെ ഉപജീവനമാർഗത്തെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യന്‍ വിപണി അമേരിക്കന്‍ കാര്‍ഷിക ഉത്പാദകര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇന്ത്യന്‍ ഭരണകൂടം ഈ ദിവസം വരെ തയ്യാറായിട്ടില്ല എന്നതാണ് യാഥാർഥ്യം.  

എപ്സ്റ്റൈൻ ഫയലുകളിൽ കുടുങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വ്യാപാരക്കരാറുകളെക്കുറിച്ച് അന്വേഷിക്കാൻ നേരമെവിടെ?!

Tags:    
News Summary - The Prime Minister and India-US trade deals entangled in the Epstein files

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.