കൊച്ചി: സാങ്കേതിക സർവകലാശാലക്ക് പിന്നാലെ, കേരള ഡിജിറ്റൽ സർവകലാശാലയിലും താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി നിയമപരമല്ലെന്ന് വ്യക്തമാക്കി ഹൈകോടതി. സർവകലാശാല നിയമപ്രകാരം ഡോ. സിസ തോമസിനെ നിയമിച്ചത് നിലനിൽക്കുന്നതല്ലെന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവിൽ പറയുന്നു.
സർക്കാറിന്റെ പട്ടിക അവഗണിച്ച്, ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നിയമനം നിയമപരമല്ലെന്നും നിലനിൽക്കുന്നതല്ലെന്നും കാട്ടി സർക്കാർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. വി.സിയുടെ താൽക്കാലിക ഒഴിവ് നികത്താൻ സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ഗവർണർ നിയമിക്കണമെന്നാണ് സർവകലാശാലാ നിയമത്തിൽ പറയുന്നതെന്നും ഇത്ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചിട്ടുള്ളതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമനം നിയമപരമല്ലെങ്കിലും താൽക്കാലിക വി.സിയുടെ കാലാവധി 27ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ വി.സിയെ നീക്കാൻ ഉത്തരവിടുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമാന സാഹചര്യം ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വി.സി നിയമനവും നിലനിൽക്കുന്നതല്ലെന്ന് ഇതേ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതേസമയം, സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിക്കാനും അതുവരെ താൽക്കാലിക നിയമനത്തിനുള്ള യോഗ്യരായവരുടെ പട്ടിക ചാൻസലർക്ക് സമർപ്പിക്കാനും കോടതി നിർദേശിച്ചു. നിയമന യോഗ്യതയും നടപടിക്രമങ്ങളും യു.ജി.സി മാർഗനിർദേശങ്ങൾക്ക് വിധേയമായിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.