കൊല്ലം: കൊട്ടിയത്ത് ദേവനന്ദയെന്ന ഏഴുവയസ്സുകാരിയെ വീട്ടിനടുത്ത ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദു രൂഹതയെന്ന് കുടുംബം. പറയാതെ എങ്ങോട്ടും പോകുന്ന സ്വഭാവം ദേവനന്ദക്കില്ലെന്ന് അമ്മ ധന്യ പറയുന്നു. ഒറ്റയ്ക്ക് എവി ടെയും പോകാറില്ല. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും അമ്മ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് അച്ഛന് പ്രദീപ് പറഞ്ഞു.
തനിച്ച് എങ്ങോട്ടും പോകുന്ന കുട്ടിയല്ല ദേവനന്ദയെന്നും തനിച്ച് ഇത്രയേറെ ദൂരെ പോയതിൽ ദുരൂഹതയുണ്ടെന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛൻ മോഹനൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
കൊട്ടിയം നെടുമ്പന ഇളവൂർ കിഴക്കേക്കര ധനീഷ് ഭവനിൽ പ്രദീപ്കുമാർ- ധന്യ ദമ്പതികളുടെ മൂത്ത മകളായ പൊന്നു എന്നുവിളിക്കുന്ന ദേവനന്ദയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് ആറ്റിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്നനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. കാണാതായസമയത്ത് ധരിച്ച വസ്ത്രങ്ങളോടെയാണ് മൃതദേഹം കിടന്നിരുന്നത്. ഷാളും സമീപത്തുനിന്നു കണ്ടെത്തിയിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുത്തച്ഛൻ നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാരുടെ അനുവാദമില്ലാതെ കുഞ്ഞ് പുറത്തേക്കിറങ്ങുകയോ അപരിചിതരുമായി സംസാരിക്കുകയോ ചെയ്യാറില്ല. ഇതുവരെ അവൾ ഒറ്റക്ക് ആറ്റുതീരത്തേക്ക് പോയിട്ടില്ല. രാവിലെ തങ്ങൾ ജോലിക്ക് പോകുമ്പോൾ കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. തലേദിവസം നൃത്തമത്സരങ്ങളിൽ പങ്കെടുത്തതിനാൽ ഉറങ്ങട്ടെയെന്ന് കരുതിയാണ് വിളിക്കാതിരുന്നത്. ജോലിക്ക് പോയി മണിക്കൂറുകൾ കഴിയുംമുമ്പ് കുട്ടിയെ കാണാനില്ലെന്ന വാർത്തയറിഞ്ഞു. നിജസ്ഥിതി ബോധ്യപ്പെടാൻ ഏതറ്റംവരെയും പോകുമെന്നും മോഹനൻ പിള്ള പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.