ദേശാഭിമാനി മുഖപ്രസംഗം, കേരള സർവകലാശാല താത്കാലിക വി.സി മോഹനൻ കുന്നുമ്മൽ, ഗവർണർ രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: സംഘ്പരിവാർ സംഘടനകളുടെ ആജ്ഞാനുസരണം പ്രവർത്തിക്കുന്ന കേരള സർവകലാശാല താത്കാലിക വി.സി മോഹനൻ കുന്നുമ്മൽ അധികാര ദുർവിനിയോഗവും ചട്ടവിരുദ്ധവുമായ നടപടിയുമാണ് സ്വീകരിക്കുന്നതെന്നും ഗവർണറുടെ ആവശ്യപ്രകാരമാണിതെന്നും സി.പി.എം മുഖപത്രമായ ദേശാഭിമാനി. മുഖപ്രസംഗത്തിലൂടെയാണ് കടുത്ത വിമർശനം.
സർവകലാശാല വി.സിയാകാനുള്ള അടിസ്ഥാന യോഗ്യത പോലും ഇല്ലാത്ത മോഹൻകുന്നുമ്മൽ സംഘ്പരിവാർ ഏജന്റായ സർവകലാശാലയെ തകർക്കകുയാണ്. സർവകലാശാലകളെ സംഘപരിവാറിന്റെ ആലയിൽ കെട്ടാൻ ശ്രമിക്കുന്നു. രാജ്ഭവൻ ആർ.എസ്.എസ് ശാഖ അല്ലെന്ന് ഗവർണറും ശിങ്കിടികളും മനസിലാക്കണമെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
'ഭരണഘടനാ മൂല്യങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ ആർ.എസ്.എസിന്റെ പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കാൻ രാജ്‌ഭവനെ മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലകളെയും വേദിയാക്കാൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എന്ന മുൻ ആർ.എസ്.എസ് പ്രചാരകൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. സർവകലാശാലകളുടെ ജനാധിപത്യ സംവിധാനങ്ങളെയാകെ ഇരുട്ടിൽ നിർത്തിയാണ് താൽക്കാലിക വി.സിമാരെ ഉപയോഗിച്ച് ഗവർണർ രാഷ്ട്രീയം കളിക്കുന്നത്.'-മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.
രജിസ്ട്രാർ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതത് ജനാധിപത്യ സംവിധാനത്തെയും അക്കാദമിക സ്വയംഭരണത്തെയും തകർക്കാനുള്ള സംഘപരിവാർ അജൻഡയുടെ ഭാഗവുമാണെന്നും കുറ്റപ്പെടുത്തി.
സർവകലാശാലയുടെ മതനിരപേക്ഷതക്കും അക്കാദമിക സ്വഭാവത്തിനും എതിരായി വി.സിയുടെ ഒത്താശയോടെ സംഘപരിവാറുകാർ സെനറ്റ് ഹാൾ ദുരുപയോഗം ചെയ്‌തിരുന്നു. മതചിഹ്നങ്ങളും മതപ്രഭാഷണവും ഹാളിൽ പാടില്ലെന്നാണ് സർവകലാശാല ചട്ടങ്ങൾ നിർദേശിക്കുന്നത്. ഇത് ലംഘിച്ചാണ് സംഘാടകർ കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം വച്ച് പ്രാർഥനയും പുഷ്‌പാർച്ചനയും നടത്തിയതെന്നും പാർട്ടി പത്രത്തിലെ മുഖപ്രസംഗം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.