കൊച്ചി: നിക്ഷേപത്തുക തിരികെ നൽകാത്തതടക്കം സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ളത് 125 ഹരജികൾ. ഇതിൽ ക്രിമിനൽ നടപടികൾ നേരിടുന്നവ 50 എണ്ണത്തിൽ താഴെ. കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ 50ലേറെ പരാതികൾ തീർപ്പാക്കിയിരുന്നു. 16,000 സഹകരണ സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുമ്പോൾ വിരലിലെണ്ണാവുന്നവക്കെതിരെ മാത്രമാണ് ആരോപണങ്ങളുയരുന്നതെന്ന വാദമുയർത്തിയാണ് സർക്കാർ കോടതിയിലടക്കം പിടിച്ചുനിൽക്കുന്നത്. സഹകരണ നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിട്ടതോടെ സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധിക്കും നിക്ഷേപകർക്ക് പണം തിരികെ നൽകാനാകാത്ത പ്രശ്നങ്ങൾക്കും അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇതിനിടെയാണ് മകളുടെ വിവാഹത്തിന് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവമുണ്ടായിരിക്കുന്നത്.
നിക്ഷേപത്തുക തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകൾ പരിഗണനക്കെത്തുന്ന സാഹചര്യത്തിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഇത്തരം സഹകരണ സ്ഥാപനങ്ങൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും നിക്ഷേപം തിരികെ നൽകാൻ സ്വീകരിക്കുന്ന മാർഗങ്ങളെന്തെന്നും അറിയിക്കാനും നിർദേശിച്ചിരുന്നു. പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെ താങ്ങിനിർത്താൻ ‘സഹകരണ സംരക്ഷണ നിധി’ക്ക് രൂപം നൽകാൻ പദ്ധതിയിട്ടെങ്കിലും ഇത് സംബന്ധിച്ച ബിൽ ഗവർണർ ഒപ്പിടാത്തതിനാൽ വ്യക്തമായ പരിഹാര നടപടികളില്ലാതെ സർക്കാർ വെട്ടിലായ അവസ്ഥയിലായിരുന്നു.
ക്രമക്കേട് നടത്തിയ സഹകരണ ബാങ്കുകളിൽ പ്രതികളെ സംരക്ഷിക്കാതെ സ്ഥാപനങ്ങളെ സുരക്ഷിതമാക്കാനുള്ള പദ്ധതിയായാണ് സഹകരണ സംരക്ഷണ നിധിയെ സർക്കാർ വിശേഷിപ്പിക്കുന്നത്. സഹകരണ നിയമത്തിലെ 57(സി) വകുപ്പിൽ ഭേദഗതി വരുത്തിയാണ് ഇത് പ്രാബല്യത്തിൽ കൊണ്ടുവരിക. നിക്ഷേപം തിരികെ നൽകാനാകാതെ വലയുന്ന സംഘങ്ങൾക്ക് കേരള ബാങ്കിന്റെ റിസർവ് ഫണ്ടിൽനിന്ന് തിരിച്ചടവ് ഉറപ്പുവരുത്തി ധനസഹായം നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ അന്തിമ രൂപരേഖ തയാറായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് നെയ്യാറ്റിൻകര പെരുമ്പഴതൂർ സഹകരണ ബാങ്കിലെ നിക്ഷേപകന്റെ മരണത്തിനുകൂടി കോടതിയിൽ വിശദീകരണം നൽകേണ്ട സ്ഥിതി സർക്കാറിനുണ്ടായിരിക്കുന്നത്. എന്നാൽ, സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന മേയ് 22ന് മുമ്പ് പദ്ധതിയുടെ കരടുരേഖ സമർപ്പിച്ച് കോടതിയുടെ അതൃപ്തി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.