തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ.എം. ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. ശബരിമലയിലെ പൊലീസ് കോ-ഓര്‍ഡിനേറ്ററും പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയുമായ എസ്. ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
ശബരിമല സ്വർണപ്പാളിയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്. ശ്രീജിത്തിനും പൊലീസ് സേനക്കും ബന്ധമുണ്ടെന്ന് ആരോപിച്ച് തന്‍റെ യുട്യൂബ് ചാനൽ വഴി കെ.എം.ഷാജഹാന്‍ ഒക്ടോബർ 22 മുതൽ നവംബർ 23 വരെയുള്ള ദിവസങ്ങളിൽ വീഡിയോകൾ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
കളവായ പ്രസ്താവന നടത്തി സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ ഷാജഹാന്‍റെ ഭാഗത്തുനിന്നുണ്ടായെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കുക, പൊതു സമാധാനം തകർക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സി.പി.എം നേതാവ് കെ.ജെ. ഷൈനും വൈപ്പിൻ എം.എൽ.എ ഉണ്ണികൃഷ്ണനുമെതിരായ സൈബർ അധിക്ഷേപ കേസില്‍ സെപ്റ്റംബറില്‍ കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.