ന്യൂഡൽഹി: അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശിപാർശ ചെയ്ത വാക്സിനുകളുടെ കാര്യത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അന്തിമ തീരുമാനം ഇന്നറിയാം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന ഓക്സ്ഫോർഡ്- ആസ്ട്രസെനേക വാക്സിൻ കൊവിഷീൽഡ്, ഭാരത് ബയോടെക് ഐ.സി.എം.ആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ എന്നിവക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇന്ന് രാവിലെ 11ന് വാർത്താസമ്മേളനം വിളിക്കുന്നുണ്ട്.
കോവാക്സിൻ ഒരു കോടി ഡോസുകള്‍ ഉപയോഗത്തിന് തയാറായതായി നിർമാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് അറിയിച്ചിരുന്നു. കോവാക്സിന്‍റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്. മൂന്നാംഘട്ട പരീക്ഷണം നവംബറിൽ ആരംഭിച്ചിരുന്നു.
ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ പുനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഓക്സ്ഫോർഡ്-ആസ്ട്രസെനേക വാക്സിനായ കൊവിഷീൽഡിന്‍റെ നിർമാതാക്കൾ. വാക്സിന് അടിയന്തര അനുമതി നൽകാമെന്ന് വെള്ളിയാഴ്ചയാണ് വിദഗ്ധ സമിതി ശിപാർശ ചെയ്തത്. കൊവിഷീൽഡ് അഞ്ച് കോടി ഡോസ് തയാറായെന്നാണ് നിർമാതാക്കൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.