തിരുവനന്തപുരം: ജലസേചന വകുപ്പിന് കീഴിെല അണക്കെട്ടുകളിൽ കാലവർഷത്തിന് മുന്നോടിയായി സ്ഥിതി വിലയിരുത്തി മുൻകരുതലുകൾ സ്വീകരിക്കാൻ ഡാം എൻജിനീർമാർക്ക് നിർദേശം. ഡാം ഗേറ്റുകളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണം. 16 ഡാമുകളിൽ 1570.99 ദശലക്ഷം ഘനമീറ്റർ സംഭരണ ശേഷിയുണ്ട്. ഇവയിൽ നിലവിൽ 39.17 ശതമാനം വെള്ളമുണ്ട്.
നെയ്യാർ, മലങ്കര, ചിമ്മിനി, വാഴാനി, മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ചുള്ളിയാർ, മീങ്കര, വാളയാർ, കുറ്റ്യാടി, പഴശ്ശി ഡാമുകളിൽ എമർജൻസി ആക്ഷൻ പ്ലാൻ തയാറായി. കല്ലട, പീച്ചി എന്നിവയുടെ പ്ലാൻ ഏഴ് ദിവസത്തിനകം പുറത്തിറക്കും. കേന്ദ്ര ജല കമീഷൻ നിർദേശാനുസരണം 200 ദശലക്ഷം ഘനമീറ്ററിന് മുകളിൽ സംഭരണശേഷിയുള്ള ഡാമുകളുടെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി റൂൾ കർവ് വിഭാവനം ചെയ്യുന്നുണ്ട്.
വകുപ്പിന് കീഴിൽ കല്ലടയും മലമ്പുഴയും മാത്രമാണ് 200 ദശലക്ഷം ഘനമീറ്ററിന് മുകളിൽ സംഭരണശേഷിയുള്ളവ. വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട 10 ഡാമുകളിൽ കൂടി റൂൾ കർവ് തയാറാക്കും. മലങ്കര അണക്കെട്ട് ഇതിനകം തുറന്നു. കല്ലട, പീച്ചി ജലനിരപ്പ് മഴക്കാലത്തിനുമുമ്പ് ഉയർന്നാൽ ജില്ല അധികൃതരുമായി ബന്ധപ്പെട്ട് നടപടി എടുക്കും. ഡാമുകളിലെ ജലനിരപ്പ് ദിവസം മൂന്നുതവണ രേഖപ്പെടുത്തും. മഴക്കാലത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.