കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടൽ സാഗറിൽ ഒരു വാണിജ്യ സിലിണ്ടർ നൽകിയാൽ 'മൂന്നാർ പീക്ക് പാരഡെസ് റിസോർട്ടിൽ ഒരു ദിവസം കുടുംബസമ്മേതം ചിലവിടാൻ അവസരം ലഭിക്കും. സിലിണ്ടർ വിലക്ക് പുറമേയാണ് 5000 രൂപ പ്രതിദിന വാടകയുള്ള മുറിയും പ്രഭാതഭക്ഷണവും സൗജന്യമായി ലഭിക്കും. ഹോട്ടലുടമ എ.പി. സഫീറിന്റെ ഉടമസ്ഥതയിലാണ് മൂന്നാറിലെ റിസോർട്ട്. സമൂഹികമാധ്യമങ്ങളിൽ ഓഫർ സംബന്ധിച്ച് പോസ്റ്റുകളും ഇട്ടതോടെ ഒട്ടേറെ പേർ വിളിച്ചെങ്കിലും വാണിജ്യ സിലിണ്ടർ നൽകാമെന്ന് പറഞ്ഞത് ചുരുക്കം ചിലർ മാത്രം. ഹോട്ടലിൽ ഭക്ഷണം പാകം ചെയ്യാൻ പ്രതിദിനം മൂന്ന് സിലിണ്ടറുകളാണ് വേണ്ടത്. സിലിണ്ടർ തീർന്നപ്പോൾ ഒരാഴ്ച ഹോട്ടൽ അടച്ചിട്ടു. വേറെ വഴിയില്ലാതെ വന്നപ്പോഴാണ് ഓഫർ പ്രഖ്യാപിച്ചത്. സിലിണ്ടർ ക്ഷാമം തീരുന്നതു വരെ ഓഫർ തുടരും.
യുദ്ധ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും ഹുർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് രണ്ട് പാചകവാതക കപ്പലുകൾ എത്തി. 47,000 മെട്രിക് ടൺ എൽ.പി.ജിയുമായാണ് ഇന്ത്യൻ കപ്പലുകൾ ശനിയാഴ്ച ഗുജറാത്തിലെ ജാംനഗറിലുള്ള വടിനാർ ടെർമിനലിൽ എത്തിച്ചേർന്നത്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ നിരീക്ഷണത്തിലാണ് പാചകവാതക കപ്പൽ ലക്ഷ്യസ്ഥാനത്തെത്തിത്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗുജറാത്ത് തീരത്ത് എത്തിയ കപ്പലുകളിൽ ഒന്നായ എം.ടി ജഗ് വസന്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു കപ്പലിലേക്ക് പാചകവാതകം നേരിട്ട് മാറ്റുന്ന നടപടികൾ ആരംഭിച്ചു. പേർഷ്യൻ ഗൾഫിൽ ഇന്ത്യൻ പതാക വഹിച്ചുള്ള 20 കപ്പലുകളും 540 ജീവനക്കാരും സുരക്ഷിതരാണെന്ന് തുറമുഖ-ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഉൾപ്പടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹുർമുസ് കടലിടുക്കിലൂടെ സുരക്ഷിതപാതയോരുക്കുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കരിഞ്ചന്തയിൽ ഗ്യാസ് സിലിണ്ടർ സുലഭം. കോഴിക്കോട് നഗരത്തിൽ 3500 രൂപ കൊടുത്താൽ ഏജന്റ് പറയുന്ന സ്ഥലത്ത് നിങ്ങൾക്ക് സിലിണ്ടർ എത്തും വീട്ടിൽ ഇറക്കിത്തരുകയോ ഗോഡൗണിൽനിന്ന് എടുത്തുതരുകയോ ഇല്ലെന്നാണ് ഇതിന്റെ പ്രത്യേകത. കോഴിക്കോട് ബീച്ച്, പാളയം ഭാഗങ്ങളിൽ വ്യാപാരികൾക്ക് ഇത്തരത്തിൽ കരിഞ്ചന്തയിൽ സിലിണ്ടറുകൾ എത്തുന്ന ഏജന്റുമാരുണ്ട്. സർക്കാർ അംഗീകൃത ഗ്യാസ് ഏജൻസി ജീവനക്കാരും ഇത്തരത്തിൽ ഗ്യാസ് വിതരണം ചെയ്യുന്നുണ്ട് എന്നാണ് വിവരം.
തട്ടുകടകളാമ് കരിഞ്ചന്തയിൽ അമിത വിലക്ക് ലഭിക്കുന്ന സിലിണ്ടറുകളെ പ്രധാനമായും ആശ്രമിക്കുന്നത്. ഗ്യാസ് വില വർധിക്കുന്നതോടെ ഇത്തരം തട്ടുകടകളിൽ ചായയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.