പ്രതിഭക്ക് പിന്നാലെ ചർച്ചയായി തഹിലിയക്കെതിരെയുള്ള ലൈംഗികാധിക്ഷേപം

കോഴിക്കോട് : കായംകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി യു.പ്രതിഭക്കെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിക്ക് പിന്നാലെ ചർച്ചയായി പേരാമ്പ്ര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കെതിരെയുള്ള ലൈംഗികാധിക്ഷേപ കമന്‍റുകൾ. ഫേസ്ബുക്കിലും മറ്റു സാമൂഹ്യമാധ്യമങ്ങളിലും രൂക്ഷമായ ലൈംഗികാധിക്ഷേപ കമന്‍റുകളാണ് തഹിലിയയുടെ പോസ്റ്റിന് താഴെ സൈബർ പോരാളികൾ നടത്തുന്നത്. യു. പ്രതിഭക്കെതിരെയുള്ള ലൈംഗികാധിക്ഷേപം ചർച്ചയായതോടെ സോഷ്യൽമീഡിയയിൽ തഹിലിയക്കെതിരെയുള്ള കമന്‍റുകളും ചർച്ചയായി.സൈബർ ഇടത്തിൽ രൂക്ഷമായ ലൈംഗികാധിക്ഷേപം ഏറ്റുവാങ്ങേണ്ടി വരുന്ന തഹിലിയയെ പോലെയുള്ളവരെ വിസ്മരിച്ചാണ് മുഖ്യമന്ത്രിയുൾപ്പടെയുള്ളവർ സ്ത്രീപക്ഷ നിലപാട് എന്ന് കൊട്ടിഘോഷിക്കുന്നത് എന്നാണ് യു.ഡി.എഫ് അനുകൂലികൾ പറയുന്നത്. ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് കായംകുളത്തെ മുൻ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവും പരസ്യമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് യു. പ്രതിഭക്കെതിരെ കായംകുളത്തെ മുസ്‌ലിം ലീഗ് നേതാവ് എ. ഇർഷാദ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. അതിന് പിന്നാലെ എ. ഇർഷാദിനെ ലീഗിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കായംകുളം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവീനറായിരുന്നു ഇർഷാദ്. ആദ്യ നടപടിയായി കൺവീനർ സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു.

നിലവിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് വേദികളിലെ നിറസാനിധ്യവുമാണ് തഹിലിയ. വർഷങ്ങളായി സി.പി.എം കുത്തക മണ്ഡലമായ പേരാമ്പ്രയിൽ ഫാത്തിമ തഹിലിയയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. തഹിലിയയുടെ ജനപ്രീതിയും യുവത്വവും കൊണ്ട് ഇടതുകോട്ട പൊളിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.

Tags:    
News Summary - Cyber Attacks Intensify: After U. Pratibha, Fathima Tahliya Faces Misogynistic Abuse Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.