കുമ്പളയിലെ യുവതിയെ കൊന്ന കേസിൽ സയനൈഡ് മോഹൻ കുറ്റക്കാരനാണെന്ന് കോടതി

മംഗളൂരു: കുമ്പളയിലെ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹ ൻ കുറ്റക്കാരനാണെന്ന് മംഗളൂരു അഡീഷനൽ ജില്ല സെഷൻസ് കോടതി (ആറ്) കണ്ടെത്തി. ശിക്ഷ 26ന് പ്രഖ്യാപിക്കും. സമാനമായ മറ് റു 17 കേസുകളിൽ മോഹനെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. മോഹനെതിരെ ഇത്തരത്തിലുള്ള രണ്ടു കേസുകളാണ് ഇനി വിധിപറയാൻ ബാക്കിയുള്ളത്.

ബീഡിതെറുപ്പു തൊഴിലാളിയായ 28കാരിയെ കുമ്പള ബസ് സ്റ്റാൻഡിൽ വെച്ചാണ് മോഹൻ പരിചയപ്പെടുന്നത്. 2009 മേയ് 21നാണ് യുവതിയോട് മോഹൻ കുമ്പള സ്റ്റാൻഡിൽ എത്താൻ ആവശ്യപ്പെട്ടത്. വീട്ടുകാരോട് പെർളയിലെ ബന്ധുവീട്ടിൽ പോകുന്നുവെന്നുപറഞ്ഞ് ഇറങ്ങിയ യുവതിയെ നാല് ദിവസമായിട്ടും കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ മൃതദേഹം കർണാടക കുശാൽ നഗർ ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ കണ്ടത്.

പൊലീസ് അന്വേഷിക്കുന്നതിനിടെ 2009 സെപ്റ്റംബറിൽ മോഹൻ പിടിയിലായതോടെയാണ് കേസിന് തുമ്പായത്. കുശാൽ നഗറിലെ ലോഡ്ജിൽ എത്തിച്ച യുവതിയെ പീഡിപ്പിച്ച ശേഷം പിറ്റേദിവസം രാവിലെ ക്ഷേത്രദർശനം നടത്താൻ പോകാമെന്നുപറഞ്ഞ് സ്റ്റാൻഡിലെത്തിച്ച ശേഷം ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റകൃത്യം നടക്കുമ്പോൾ കർണാടകയിലെ കായികാധ്യാപകനായിരുന്നു മോഹൻ.


Tags:    
News Summary - cyanide mohan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.