ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പടയൊരുക്കം; പൊതുസമൂഹത്തിന് വിശ്വാസമില്ലെന്ന് വിമർശനവും

കോട്ടയം: സംസ്ഥാനത്ത് താമരവിരിയുമെന്ന് കൂട്ടിയും കിഴിച്ചും മുന്നോട്ട് പോകുന്നതിനിടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പടയൊരുക്കം ശക്തം. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും ലക്ഷ്യമിട്ടാണ് നീക്കം. ചൊവ്വാഴ്ച തിരുവനന്തപുരത്ത്ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലുൾപ്പെടെ ആ നീക്കം പ്രകടമായി. എന്നാൽ ഔദ്യോഗികപക്ഷം ഇക്കാര്യങ്ങൾ നിഷേധിക്കുകയാണ്.

ഔദ്യോഗിക പക്ഷത്ത് നിന്നല്ലാത്ത ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്ന ആരോപണങ്ങളെയും എതിരാളികളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഔദ്യോഗികപക്ഷത്തിലെ നേതാക്കളിൽ ചിലർ സ്വീകരിച്ചതെന്ന ആക്ഷേപവും എതിർവിഭാഗം ഉന്നയിക്കുന്നു. സ്ഥാനാർഥികൾക്കെതിരെ വ്യക്തിഹത്യ നടത്തിയവരെയും ശോഭ സുരേന്ദ്രന്റെ സ്ത്രീത്വത്തെ അപമാനിച്ചവരെ പോലും പ്രോത്സാഹിപ്പിച്ച സാഹചര്യമുണ്ടായി. തെരഞ്ഞെടുപ്പ് സമയത്തു പോലും ഇങ്ങനെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക നേതൃത്വം പെരുമാറിയതിൽ കടുത്ത അതൃപ്തിയിലാണ് ഒരുവിഭാഗം.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നാലുടൻ കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന നിലപാടിലാണ് ഇക്കൂട്ടർ. കെ. സുരേന്ദ്രനും വി. മുരളീധരനും ഔദ്യോഗികപക്ഷത്തല്ലാത്ത സ്ഥാനാർഥികളുടെ വിജയസാധ്യതയെ ബാധിക്കുന്ന തരത്തിൽ സംഘടനാപരമായ നീക്കം നടത്തിയെന്ന ആക്ഷേപവും അവർ ഉന്നയിക്കുന്നു. ശോഭാസുരേന്ദ്രനെ മാത്രം കുറ്റക്കാരിയാക്കിയുള്ള നീക്കങ്ങൾക്ക് പിന്നിൽ ഔദ്യോഗിക നേതൃത്വത്തിന്‍റെ പിന്തുണയുണ്ടായെന്ന ആക്ഷേപവും അവർ ഉന്നയിക്കുന്നു. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ യഥാസമയം വിഷയത്തിൽ ഇടപെട്ടില്ലെന്ന പരാതിയും അവർക്കുണ്ട്.

നാല് മണ്ഡലങ്ങളിൽ വിജയിക്കുമെന്നും രണ്ടിടങ്ങളിൽ രണ്ടാംസ്ഥാനത്ത് എത്തുമെന്ന അവലോകനമാണ് യോഗം നടത്തിയത്. എന്നാൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തോൽപിക്കാൻ ഔദ്യോഗിക വിഭാഗത്തിലെ ചിലർ ശ്രമിച്ചെന്ന ആക്ഷേപവും ഉയർന്നതായാണ് വിവരം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികളെ തോൽപ്പിക്കാൻ ഇത്തരം ശ്രമം നടന്നെ മാധ്യമ വാർത്ത പാർട്ടി പരിശോധിക്കണമെന്ന ആവശ്യം ഒരു ജില്ലാ പ്രസിഡന്റ് യോഗത്തിൽ ഉന്നയിച്ചു.

ശോഭാസുരേന്ദ്രന്‍റെ വെളിപ്പെടുത്തലുകൾ പിണറായി വിരുദ്ധ ഇടത് ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് അനുകൂലമാക്കാൻ കാരണമായെന്ന് തൃശ്ശൂരിൽ നിന്നുള്ള സംസ്ഥാന ഭാരവാഹിയും യോഗത്തിൽ വ്യക്തമാക്കി. എന്നാൽ ദല്ലാൾ നന്ദകുമാർ ശോഭ സുരേന്ദ്രന്റെ സ്ത്രീത്വത്തെ അപമാനിച്ചിട്ട് പോലും പാർട്ടി പ്രതികരിക്കാത്തത് സ്ത്രീ വോട്ടർമാരിലും പ്രവർത്തകരിലും ഔദ്യോഗിക നേതൃത്വത്തിനെതിരെ അവമതിപ്പ് ഉണ്ടാക്കിയെന്ന വിമർശനവും യോഗത്തിലുണ്ടായി. ബി.ജെ.പിയിൽ ചേരാൻ എത്തുന്ന മറ്റ് പാർട്ടികളിലെ നേതാക്കൾ ഔദ്യോഗിക നേതൃത്വത്തെ സമീപിക്കാത്തത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ കേരളത്തിലെ പൊതു സമൂഹത്തിന് വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് എറണാകുളത്ത്നിന്നുള്ള ഒരു നേതാവും യോഗത്തിൽ ഉന്നയിച്ചതായാണ് വിവരം. 

Tags:    
News Summary - Criticism against BJP state leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.