ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; ഇ.പി ജയരാജനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

കണ്ണൂര്‍: പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും നിയമസഭാ മണ്ഡലത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള ഇ.പി. ജയരാജന്‍െറ നിലപാട് തിരുത്താനുള്ള സമ്മര്‍ദത്തിനായി പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. നാളെ നടക്കേണ്ട ആഴ്ച സെക്രട്ടേറിയറ്റ് യോഗം ഇന്നേക്ക് തീരുമാനിച്ചിട്ടുണ്ടെന്നും എത്തിച്ചേരണമെന്നുമാണ് ജയരാജനെ പാര്‍ട്ടി സെന്‍ററില്‍നിന്ന് അറിയിച്ചത്. ഇത് പരിഗണിച്ച് ജയരാജന്‍ ഇന്നലെ രാജധാനി എക്സ്പ്രസില്‍ തലസ്ഥാനത്തേക്ക് പുറപ്പെട്ടു.

ബന്ധു നിയമന വിവാദത്തില്‍ വിജിലന്‍സിന്‍െറ ത്വരിതാനേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം വരാനിരിക്കെ തിരക്കിട്ട് പുതിയ മന്ത്രിയെ നിയോഗിച്ചതില്‍ പ്രയാസം അറിയിച്ചാണ് ജയരാജന്‍ അവസാന ദിവസത്തെ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങിയത്.

തനിക്ക് മാനസികമായി പ്രയാസമുണ്ടായെന്നും തീര്‍ത്തും അപമാനിതനായ നിലയില്‍ ഇനി മണ്ഡലത്തില്‍ ഇറങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും ജയരാജന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചൊവ്വാഴ്ച അറിയിച്ചിരുന്നു. രണ്ടു ദിവസം കണ്ണൂരിലുണ്ടായിട്ടും മട്ടന്നൂരിലെ എം.എല്‍.എ ഓഫിസില്‍ പോയിരുന്നില്ല. അതേസമയം, ജയരാജന് സാരഥ്യമുള്ള കണ്ണൂരിലെ വൃദ്ധസദനം സന്ദര്‍ശിച്ച് അതിന്‍െറ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഉച്ചവരെ ചെലവഴിക്കുകയും ചെയ്തു.

താന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതായി വാര്‍ത്ത വന്ന സാഹചര്യത്തില്‍ യാഥാര്‍ഥ്യം അറിയാന്‍ പാര്‍ട്ടി ജില്ല സെക്രട്ടറി പി. ജയരാജനും ഇ.പി. ജയരാജനെ വിളിപ്പിച്ചിരുന്നു. ഉച്ചയോടെ ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍നിന്ന് വീട്ടിലത്തെിയ ജയരാജനെ വൈകീട്ടാണ് പാര്‍ട്ടി സെന്‍ററില്‍നിന്ന് തിരുവനന്തപുരത്ത് ഉടനെ എത്താന്‍ അറിയിച്ചത്.
 

 

Tags:    
News Summary - cpm serateriat meeting being held today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.