കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതവും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗവുമാണെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ്. പിണറായി വിജയനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ട് ഇ.ഡി സ്ഥിരമായി നടത്തുന്ന വേട്ടയാടലിന്റെ തുടർച്ചയാണിത്. കള്ളക്കേസുകളിൽ കുടുക്കി പിണറായിയെ തകർക്കാനും അതുവഴി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാനുമാണ് നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ഈ ഡിസൈൻ തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രിയായിരിക്കെ ഇ.ഡിയെ ഉപയോഗിച്ച് എങ്ങനെയാണോ വേട്ടയാടിയത്, അതേ മാതൃകയിലാണ് കേരളത്തിൽ സി.പി.എമ്മിനെതിരെയും കേന്ദ്ര ഏജൻസികൾ നീങ്ങുന്നത്. ആം ആദ്മി പാർട്ടിയെ തകർത്തതുപോലെ സി.പി.എമ്മിനെയും തകർക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും പാർട്ടി ശക്തമായി നേരിടുമെന്നും കെ.കെ രാഗേഷ് വ്യക്തമാക്കി.
കേരളത്തിൽ ഇടതുപക്ഷത്തെ തകർത്താൽ മാത്രമേ ബി.ജെ.പിക്ക് വളരാൻ സാധിക്കൂ എന്ന് മോദിക്കും കൂട്ടർക്കും നന്നായറിയാം. കോൺഗ്രസ് തകർന്നതുകൊണ്ട് മാത്രം ബി.ജെ.പി വളരില്ല. യു.ഡി.എഫിന്റെ വോട്ട് ബാങ്കും അടിത്തറയും ബി.ജെ.പിക്ക് എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒന്നാണ്. ഇടതുപക്ഷത്തെ തകർക്കുന്നതിനായി ബി.ജെ.പിയും കോൺഗ്രസും ഒത്തുകളിക്കുകയാണ്.
ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം ബി.ജെ.പിയെ സഹായിക്കുന്നുവെന്ന് കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചത്. സി.പി.എം ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്ന കള്ളക്കഥയും ഇവർ ബോധപൂർവ്വം പ്രചരിപ്പിച്ചുവെന്നും രാഗേഷ് ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കടുത്ത ഭാഷയിലാണ് കെ.കെ രാഗേഷ് വിമർശനം ഉന്നയിച്ചത്. "വി.ഡി സവര്‍ക്കറും വി.ഡി സതീശനും തമ്മില്‍ പേരില്‍ മാത്രമല്ല സാമ്യമുള്ളത്. ആർ.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി എല്ലാ കാര്യത്തിലും ഒത്താശ ചെയ്തു കൊടുക്കുന്ന നേതാവാണ് സതീശൻ."
കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടെയും അതിന് കൂട്ടുനിൽക്കുന്ന കോൺഗ്രസിന്റെയും ഒത്തുകളി രാഷ്ട്രീയത്തെ ജനാധിപത്യ കേരളം ശക്തമായി പ്രതിരോധിക്കുമെന്നും നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ പാർട്ടി ശക്തമായി നേരിടുമെന്നും കെ.കെ രാഗേഷ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.