തിരുവനന്തപുരം: നേതൃത്വത്തിനും സംഘടനാവീഴ്ചക്കുമെതിരെ സി.പി.എം സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനം. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഒന്നോ രണ്ടോ വ്യക്തികളുടെ തലയിൽ മാത്രം കെട്ടിവക്കാനാകില്ലെന്നും സംഘടനാ വീഴ്ചയാണ് കനത്ത പരാജയത്തിലേക്ക് നയിച്ചതെന്നുമുള്ള വിമർശനമാണ് യോഗത്തിൽ ഉയർന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പുനഃസംഘടന വേണമെന്നും പാർട്ടി പ്ലീനം വേണമെന്ന ആവശ്യവും ഉയർന്നു. തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനിലും മാത്രം ചുമത്താനുള്ള നീക്കമുണ്ട്.
ഇത് അംഗീകരിക്കാനാകില്ല. മുന്നണി സംവിധാനത്തിലാണ് മത്സരിച്ചത്. അതിനാൽ ഘടകകക്ഷികൾക്കുൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ സി.പി.ഐ, കേരള കോൺഗ്രസ് (എം) എന്നീ ഘടകകക്ഷികളിൽ നിന്നുണ്ടായ പ്രതികരണങ്ങൾ മുന്നണി രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന അഭിപ്രായവും യോഗത്തിലുണ്ടായി.
കണ്ണൂർ ഉൾപ്പെടെ പാർട്ടി കോട്ടകളിലുണ്ടായ തോൽവി സംഘടനാ പാളിച്ചയാണ്. ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം തിരിച്ചടിച്ചു. ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് പറയാൻ കഴിയില്ല. 10 വർഷം എൽ.ഡി.എഫ് സർക്കാർ ഭരണത്തിന് ശേഷം ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചു. അതിന്റെ ഭാഗമായാണ് യു.ഡി.എഫിന് ഇത്രയും സീറ്റുകൾ ലഭിച്ചതെന്ന വിലയിരുത്തലും ഉണ്ടായി.
ഭരണവിരുദ്ധ വികാരം ഇല്ലെന്ന സെക്രട്ടേറിയറ്റ് റിപ്പോർട്ടും സംസ്ഥാന സമിതി ചർച്ച ചെയ്തു. എല്ലാതലത്തിലും സംഘടനാ വീഴ്ച സംഭവിച്ചെന്നും പാർട്ടിയിൽ അടിമുടി തിരുത്ത് വേണമെന്നും ആവശ്യമുയർന്നു. നയപരമായ പ്രശ്നങ്ങളിൽ നേതൃത്വം വ്യക്തത വരുത്തിയില്ല. കണ്ണൂരിലുണ്ടായ പ്രശ്നങ്ങൾ സംസ്ഥാനത്താകെ തിരിച്ചടിയായി. പി.എം.ശ്രീ വിവാദത്തിൽ സി.പി.ഐ സമീപനം തെറ്റായി. വികലമായ രാഷ്ട്രീയ കൗശലമാണ് സി.പി.ഐ പ്രകടിപ്പിച്ചത്. ബി.ജെ.പി ഡീൽ ആക്ഷേപത്തിന് ശക്തി പകരാൻ ഇത് കാരണമായി.
കേരളാ കോൺഗ്രസ് എമ്മിന്റെ അസ്ഥിരത ക്രൈസ്തവ വോട്ടുകളിൽ ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ, കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോ സെക്രട്ടറി എം.വി. ഗോവിന്ദനോ മറുപടി പറഞ്ഞില്ല. പകരം വിമർശനങ്ങൾ കുറിച്ചെടുത്തു. ജില്ലാതലം മുതൽ ബ്രാഞ്ച് തലം വരെ വിശദമായി കമ്മിറ്റികൾ ചേരാനും തീരുമാനിച്ചു. ജൂൺ അഞ്ചിന് സംസ്ഥാന സെക്രട്ടേറിയറ്റും 6,7 തീയതികളിൽ സംസ്ഥാന സമിതി യോഗവും ചേരും. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച കാര്യങ്ങൾ ചർച്ചയായില്ല. ജന.സെക്രട്ടറി എം.എ. ബേബി, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.