എന്തുകൊണ്ട് ഏഷ്യാനെറ്റ്‌ ന്യൂസ് ചർച്ചയിൽ പങ്കെടുക്കുന്നില്ല? സി.പി.എം വിശദീകരണം ഇങ്ങനെ

തിരുവനന്തപുരം: തങ്ങളുടെ പ്രതിനിധികൾ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ പങ്കെടുക്കാത്തതിൻെറ കാരണം ചൂണ്ടിക്കാട്ടി സി.പി.ഐ.എം വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ചാനലിൻെറ ജനാധിപത്യവിരുദ്ധയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് സി.പി.എം അറിയിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സി.പി.എം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. 

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം: 

എന്തുകൊണ്ട്‌  സി.പിഐ എം പ്രതിനിധികൾ ഏഷ്യാനെറ്റ്‌ ചർച്ചയിൽ പങ്കെടുക്കുന്നില്ല

ചാനൽ ചർച്ചകൾ   രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട്‌ അവതിരിപ്പിക്കുന്ന വേദിയാണ്‌. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നു. ഈ  ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ ഈ ചാനലിലെ ചർച്ചകളിൽ സിപിഐ എം പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌. 

സാധാരണനിലയിൽ സിപിഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന  അവതാകരുടെയും അഭിപ്രായങ്ങൾക്ക്‌  മറുപടി പറയേണ്ടത്‌ സിപിഐ എം പ്രതിനിധികളുടെ ചുമതലയാണ്‌. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്‌.  

കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ്‌ അവതാരകൻ തടസ്സപ്പെടുത്തിയത്‌. ‌സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ്‌ സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ്‌ സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ്‌ അവതാരകൻ തടസ്സപ്പെടുത്തിയത്‌. 

മൂന്ന്‌ രാഷ്‌ട്രീയ എതിരാളികളും അവതാരകനും അടക്കും നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്‌ മുപ്പത്‌ സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട്‌ അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക്‌ ഓഫ്‌ ചെയ്യുന്ന അസഹിഷ്‌ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു. 

 വസ്‌തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഐ എം നിലപാടുകൾ ജനങ്ങൾ അറിയരുതെന്നാണ്‌ ആഗ്രഹിക്കുന്നു. ജനാധിത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്‌ക്കുകയുംചെയ്യുന്നു  സിപിഐ എമ്മിന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകൾ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചർച്ചാവേദിയിൽ പങ്കെടുക്കുന്നത്‌ തെറ്റാണെന്ന്‌ സിപിഐ എം കരുതുന്നു. 

അതുകൊണ്ട്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവർ ചർച്ചകളിൽ സിപിഐ എം പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം.  ഏഷ്യാനെറ്റും മനോരമയും ഉൾപ്പെടെ പല മാധ്യമങ്ങളും  തുടർച്ചയായി വ്യാജ വാർത്തകൾ നൽകി സിപിഐ എം വിരുദ്ധ മനോഭാവം സൃഷ്‌ടിക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാൽ ‌ അതെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്പപ്പോൾ തുറന്നു കാട്ടപ്പെടുന്നുണ്ട്‌. സിപിഐ എം വിരുദ്ധ വ്യാജവാർത്തകൾ പ്രവഹിക്കുമ്പോഴും  ഒര ചാനലും ബഹിഷ്‌കരിക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നില്ല.  

എന്നാൽ  സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ്‌ ഈ തീരുമാനം.  സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്‌തമായ നിലപാടുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്‌.   ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐഎമ്മിന്റെ അഭിപ്രായവും നിലപാടുകളും  ‌അറിയാവുന്നതാണ്‌.

Tags:    
News Summary - cpim explains asianet news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.