ന്യൂഡൽഹി: നിലമ്പൂരിൽ പി.വി അൻവർ നേടിയ വോട്ടുകൾ വലിയ കരുത്തായി കാണുന്നില്ലെന്നും അൻവർ കൂടിയുണ്ടെങ്കിൽ വലിയഭൂരിപക്ഷം കിട്ടുമായിരുന്നുവെന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായം വ്യക്തിപരമാണെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ഡൽഹിയിൽ മീഡിയ വണിനോട് സംസാരിക്കുകയായിരുന്നു.
എൽ.ഡി.എഫിന്റെ ഭാഗമായി നിന്ന് മണ്ഡലത്തിൽ രണ്ടുതവണ ജയിച്ചയാളാണ് അൻവർ. അദ്ദേഹം പിടിച്ചവോട്ടുകൾ വോട്ടിൽ ഞങ്ങൾക്ക് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. അൻവറിനെ മുന്നണിയുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നുമില്ല, എന്ത് തീരുമാനമായാലും യു.ഡി.എഫ് കൂട്ടായി ആലോചിച്ച് കൊണ്ട് മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.ഐയെ മുന്നണിയുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് അനുകൂലമായ നിലപാടാണ് യു.ഡി.എഫിനുള്ളത്. സി.പി.ഐ യു.ഡി.എഫിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും അവരുടെ മനസ് മാറുന്നുണ്ടോയെന്ന് നോക്കി അക്കാര്യങ്ങൾ ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
ദേശീയ നേതൃത്വം അംഗീകരിച്ചാൽ എംപിമാരും നിയമസഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ മത്സരിക്കാൻ തനിക്ക് തടസ്സമില്ലെന്നും രേവന്ത് റെഡ്ഡി എംപിയായിരിക്കേയാണ് നിയമസഭയിലേക്ക് മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേർത്തു.
അതേസമയം, അൻവറിന് മുന്നിൽ വീണ്ടും വാതിലടച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതേസമയം, പി.വി. അൻവറിന്‍റെ മുന്നണി പ്രവേശന നീക്കത്തിനെതിരെ കർശന നിലപാട് തന്നെയാണ് സതീശൻ പ്രകടിപ്പിക്കുന്നത്. വാതിലടച്ചത് യു.ഡി.എഫ് കൂട്ടായെടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം ആ വാതിൽ തുറക്കാനുള്ള ഒരു സാഹചര്യവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
യു.ഡി.എഫ് ഉണ്ടാക്കിയത് കരുണാകരനെയും എ.കെ. ആൻറണിയെയും ഉമ്മൻ ചാണ്ടിയെയും സി.എച്ചിനെയും പോലുള്ള പ്രമുഖരാണ്. ഈ നേതാക്കളുടെയും ലക്ഷക്കണക്കിന് പ്രവർത്തകരുടെയും അഭിമാനം ആർക്കെങ്കിലും മുന്നിൽ അടിയറ വെച്ച് യു.ഡി.എഫിനെ ആരുടെയെങ്കിലും തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിനേക്കാൾ നല്ലത് ഇതങ്ങ് പിരിച്ചുവിടുന്നതാണെന്നും സതീശൻ വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.