തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സി.പി.ഐ കടുത്ത നിലപാടെടുത്തതോടെ ഇടതുമുന്നണി പൊട്ടിത്തെറിയുടെ വക്കിലെത്തി. തുടർന്ന് സി.പി.ഐ മന്ത്രിമാരാരും യോഗത്തിൽ പങ്കെടുത്തില്ല. ബഹിഷ്കരണം നല്ല സൂചനയല്ല നൽകുന്നത്. സി.പി.ഐ മുഖപത്രമായ ജനയുഗവും ഇന്ന് തോമസ് ചാണ്ടിക്കെതിരെ കനത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും രാജിയില്ലാതെ വന്നതോടെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്. രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ രാജി സംബന്ധിച്ച ഒന്നും വ്യക്തമാക്കിയില്ല.
രാജിക്കാര്യത്തിൽ മന്ത്രി മുന്നോട്ട്വച്ച ഒരു ഉപാധികളും അംഗീകരിക്കില്ലെന്നും സിപിഐ നേതൃത്വം അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐയുടെ നാല് മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയനെ കാണും. നിയമസഭാകക്ഷി നേതാവായ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് മന്ത്രിമാർ മുഖ്യമന്ത്രിയെ കാണുക. രാവിലെ നടന്ന മന്ത്രിസഭായോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിന്നിരുന്നു. സെക്രട്ടറിയേറ്റിൽ എത്തിയ മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, കെ.രാജു, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ എന്നിവർ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പറിയിച്ച് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ യോഗം അവസാനിക്കുന്നതുവരെ ഇവർ റവന്യൂ മന്ത്രിയുടെ മുറിയിൽ തുടരുകയും ചെയ്തു.
അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീളുന്നതിനിടെ വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വിഷയത്തിൽ നേരത്തെ, തോമസ് ചാണ്ടിയ രൂക്ഷമായി വിമർശിച്ച് പന്ന്യൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മുന്നണി യോഗത്തിൽ തോമസ് ചാണ്ടിയും പന്ന്യനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.