തിരുവനന്തപുരം: സംസ്ഥാനത്തിന് വീണ്ടും ആശ്വാസദിനം. ഒരാൾക്ക് മാത്രമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തി നേടുകയും ചെയ്തു. നിലവിൽ 138 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.
കോഴിക്കോട് സ്വദേശിക്കാണ ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച അഴിയൂർ സ്വദേശിയുമായി ഇയാൾ ഇടപഴകിയിരുന്നു.
ആറ് പേർ കാസർകോട്, എറണാകുളം രണ്ട് പേർ, മലപ്പുറം, ആലപ്പുഴ ജില്ലയിൽനിന്ന് ഓ രോരുത്തർ വീതമാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 255 ആയി.
വിവിധ ജില്ലകളിലായി 78,980 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
പുതിയ കോവിഡ് ബാധിതരില്ലാതെ കാസർകോട്
കാസർകോട്: ജില്ലയില്‍ വെള്ളിയാഴ്ച ആര്‍ക്കും കോവിഡ്-19 രോഗം സ്ഥിരീകരിച്ചിട്ടില്ല. ആറുപേരുടെ പരിശോധനഫലം നെഗറ്റിവായി. രണ്ടുപേര്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍നിന്നും നാലുപേര്‍ കാഞ്ഞങ്ങാട് സര്‍ജി കെയര്‍ ആശുപത്രിയില്‍നിന്നുമാണ് ഡിസ്ചാര്‍ജായത്. ഇതിൽ അഞ്ചു പേർക്ക് സമ്പർക്കം മുഖേനയും ഒരാൾ വിദേശത്തുനിന്ന് വന്നയാളുമാണ്. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 55 ആയി ചുരുങ്ങി. ഇതുവരെയായി 113 പേരാണ് രോഗമുക്തരായത്. 7901 പേരാണ് ജില്ലയിലാകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 7789 പേരും ആശുപത്രികളില്‍ 112 പേരുമാണ് നിരീക്ഷണത്തില്‍. 236 സാംപിളുകളുടെ ഫലം ലഭ്യമാകേണ്ടതുണ്ട്. വെള്ളിയാഴ്ച ഒമ്പതുപേരെകൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 518 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.