തിരുവനന്തപുരം: കോവിഡ് പോസിറ്റിവായവരുടെ ഡിസ്ചാർജിന് ഒന്നിടവിട്ട ദിവസങ്ങളിൽ തുടർച്ചയായി രണ്ട് സാമ്പിളുകൾ നെഗറ്റിവാകണമെന്ന നിബന്ധനയിൽ മാറ്റം. പോസിറ്റാവായി നിശ്ചിത ദിവസങ്ങൾക്കുശേഷമുള്ള ആദ്യ പരിശോധനയിൽ സാമ്പിൾ നെഗറ്റിവായാൽ രോഗിയെ ഡിസ്ചാർജ് ചെയ്യാമെന്നാണ് പുതിയ നിർദേശം. രോഗലക്ഷണങ്ങളുടെ സ്വഭാവത്തിനനുസരിച്ചാണ് പരിശോധനക്കുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
ലക്ഷണങ്ങൾ പ്രകടമാകാതെ കോവിഡ് സ്ഥിരീകരിച്ചവരിൽ പോസിറ്റിവായി 10 ദിവസത്തിനുശേഷം പരിശോധന നടത്തണം. നെഗറ്റിവായാൽ ഡിസ്ചാർജ് ചെയ്യാം. എന്നാൽ, ഏഴുദിവസം സാമൂഹിക സമ്പർക്കം ഒഴിവാക്കി വീട്ടിൽതന്നെ കഴിയണം. പോസിറ്റാവാണെങ്കിൽ നെഗറ്റിവാകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന തുടരണം.
നേരിയ രോഗലക്ഷണങ്ങളുള്ള രോഗികൾ: രോഗം സ്ഥിരീകരിച്ച ശേഷം പത്താം ദിവസം പരിശോധന നടത്തണം. നെഗറ്റിവായിക്കഴിഞ്ഞവരിൽ ലക്ഷണങ്ങൾ തുടങ്ങി 14 ദിവസം പൂർത്തിയാക്കിയവർക്കും മൂന്ന് ദിവസങ്ങളായി ലക്ഷണങ്ങളില്ലാത്തവർക്കും ഡിസ്ചാർജ് അനുവദിക്കും. ഏഴുദിവസം വീട്ടിൽ കഴിയണം.
തീവ്രലക്ഷണങ്ങൾക്കും നേരിയ ലക്ഷണങ്ങൾക്കും മധ്യേയുള്ളവർ: പോസിറ്റിവായി 14ാം ദിവസം പരിശോധിക്കണം. നെഗറ്റിവാകുന്നവരിൽ ലക്ഷണങ്ങൾ തുടങ്ങി 14 ദിവസം പൂർത്തിയായവർക്കും മൂന്നുദിവസം തുടർച്ചയായി ലക്ഷണങ്ങളില്ലാത്തവർക്കും ഡിസ്ചാർജ് അനുവദിക്കും.
തീവ്രരോഗലക്ഷണങ്ങളുള്ളവരും മറ്റ് ഗുരുതര അസുഖങ്ങളുള്ളവരും : ലക്ഷണങ്ങൾ തുടങ്ങി 14 ദിവസം പൂർത്തിയാക്കിയവരിൽ പരിശോധന നടത്തണം. നെഗറ്റിവായാൽ മൂന്നുദിവസം ലക്ഷണങ്ങൾ കാണിക്കാത്തവർക്ക് ഡിസ്ചാർജ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.