ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 10,000ത്തിൽ അധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 10,956 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസം 10,000 ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 396 മരണവും റിപ്പോർട്ട് ചെയ്തു. ഇേതാടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,97,535 ആയി. 1,41,842 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രോഗം ഭേദമായവർ 1,47195.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ നാലാംസ്ഥാനത്തെത്തി. റഷ്യ, ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ളത്.
പത്തുദിവസത്തിനകം 90,000ത്തിലേറെ രോഗികളുടെ വർധന. വ്യാഴാഴ്ച രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറിൽ 9996 പുതിയ രോഗികളും 357 മരണവുമുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്.
രോഗികളുടെ എണ്ണത്തിൽ കുതിക്കുകയാണെങ്കിലും മരണനിരക്ക് ആഗോളതലത്തിൽ ഏറ്റവും കുറവാണ് ഇന്ത്യയിൽ, 2.8 ശതമാനം. ഇന്ത്യയിലെ കോവിഡ് രോഗികൾ, മറ്റുരാജ്യങ്ങളിലേതിനേക്കാൾ പ്രായം കുറഞ്ഞവരായതുകൊണ്ടാണ് മരണനിരക്ക് കുറഞ്ഞത് എന്നാണ് നിഗമനം.
അതിനിടെ, രാജ്യത്ത് 30ശതമാനം ജനങ്ങൾക്ക് വരെ കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) മുന്നറിയിപ്പ് നൽകി. രോഗബാധ മാസങ്ങൾ നീളും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതലെന്ന് 83 ജില്ലകളിലെ 26,400 പേരിൽ നടത്തിയ സീറോ സർവേ വിവരം വെളിപ്പെടുത്തി ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.