തിരുവനന്തപുരം: ആശങ്ക വീണ്ടും വർധിപ്പിച്ച് സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി. 94 പേർക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗ പകർച്ചയാണിത്.
ചെന്നൈയിൽനിന്ന് നാട്ടിലെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാൾ(73), അബൂദബിയിൽനിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാൾ സ്വദേശി ഷബ്നാസ്(26), കൊല്ലം കാവനാട് സ്വദേശി സേവ്യർ(65) എന്നിവരാണ് മരിച്ചത്. 39 പേർ കോവിഡ് മുക്തരായി. ഒമ്പത് പ്രദേശങ്ങൾ കൂടി ഹോട്സ്പോട്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ പത്തനംതിട്ടയിലാണ്. കാസർകോട്- 12, കൊല്ലം -11, കോഴിക്കോട്- 10, ആലപ്പുഴ, മലപ്പുറം എട്ടു വീതം, പാലക്കാട് ഏഴ്, കണ്ണൂർ ആറ്, കോട്ടയം, തിരുവനന്തപുരം അഞ്ചു വീതം, തൃശൂർ നാല്, എറണാകുളം, വയനാട് രണ്ടു വീതം. ഇതിൽ 47 പേർ വിദേശത്തുനിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.
ഏഴുപേർക്കാണ് സമ്പർക്കം വഴി രോഗബാധയുണ്ടായത്. മഹാരാഷ്ട്രയിൽനിന്നുവന്ന 23 പേർക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്നാട് -എട്ട്, ഡൽഹി- മൂന്ന്, ഗുജറാത്ത്- രണ്ട്, രാജസ്ഥാൻ -ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വിദേശത്തുനിന്നുവന്ന് രോഗം ബാധിച്ചവരിൽ കുവൈത്ത് -28, യു.എ.ഇ -12, റഷ്യ -മൂന്ന്, ഖത്തർ, സൗദി, മാലി, തജികിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഒാരോരുത്തരും ഉൾപ്പെടുന്നു.
വ്യാഴാഴ്ച രോഗമുക്തി നേടിയത് പാലക്കാട് -13, മലപ്പുറം- എട്ട്, കണ്ണൂർ- ഏഴ്, കോഴിക്കോട് -അഞ്ച്, തൃശൂർ, വായനാട് രണ്ടുവീതം, തിരുവനന്തപുരം, പത്തനംതിട്ട ഒന്നുവീതം. മരിച്ച ഷബ്നാസ് രക്താർബുദ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശി സേവ്യറിനെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ ബോർഡ് നടത്തിയ രണ്ടു പരിശോധനയിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 14 ആയി.
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1588 ആയി. 884 പേർ ഇപ്പോൾ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,70,065 ആയി ഉയർന്നു. 225 പേരെ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ പരിശോധനക്ക് നൽകിയ 76,383 സാമ്പിളിൽ 72,139 ൽ രോഗബാധയില്ലെന്ന് കണ്ടെത്തി. കണ്ണൂർ ഇരിട്ടി മുനിസിപ്പാലിറ്റി, തില്ലേങ്കരി, ആന്തൂർ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചൽ, ഏരൂർ, കടയ്ക്കൽ, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്സ്പോട്ടിൽനിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.