തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എൽ.എൽ.എക്കെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 10ന് കോടതി വിധി പറയും. ഹരജിയിൽ വിധി വരുംവരെ അറസ്റ്റ് നടപടികൾ പാടില്ലെന്നും കോടതി നിർദേശം നൽകി.
തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യഹരജി നൽകിയിരുന്നത്. ഏഴാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അനസ്.വിയാണ് കേസ് പരിഗണിച്ചത്.
ജാമ്യാപേക്ഷയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ബന്ധിത നിയമനടപടികള്‍ പാടില്ലെന്ന് കോടതി പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതോടെ അറസ്റ്റിലേക്ക് കടക്കാൻ പൊലീസിന് കഴിയില്ല.
ബംഗളൂരു സ്വദേശിനി കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തെങ്കിലും പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. പിന്നീട് ഐ.ജി പൂങ്കഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴിയെടുക്കുകയായിരുന്നു. രാഹുലിന്റെ ഔട്ട്ഹൗസിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് നിരവധി തവണ ഔട്ട്ഹൗസിലേക്ക് രാഹുൽ വിളിച്ചുവെങ്കിലും പേടികാരണം പോയില്ലെന്നും മൊഴിയിലുണ്ട്.
ആദ്യത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.