അഭിമന്യു
കൊച്ചി: കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കിതരണമെന്ന അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പുതുതായി ചാർത്തിയ കുറ്റം വായിച്ചു കേൾപ്പിക്കുമ്പോൾ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ‍്യപ്പെട്ടു. മാധ്യമങ്ങൾ തങ്ങളുടെ ദൃശ്യം പകർത്തുന്നുവെന്ന് പ്രതികൾ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ കുറ്റപത്രം വായിച്ച് കേൾപ്പിക്കുമ്പോൾ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു മുഴുവന്‍ പ്രതികളുടെയും ആവശ്യം. അതേ സമയം കോടതിയുടെ ഇടപെടൽ മൂലമല്ല പുതിയ കുറ്റം ചുമത്തിയതെന്ന് പ്രതികൾ വാദിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നും ആരോപിച്ചു. പല ജില്ലകളിലുള്ള പ്രതികൾക്ക് ഈയൊരു ആവശ്യത്തിന് വേണ്ടി മാത്രം കോടതിയിൽ വരേണ്ടതുണ്ട്. അങ്ങനെ വന്നാൽ തന്നെ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്താനും ശ്രമിക്കുന്നുവെന്നാണ് പ്രതികളുടെ വാദം.
നിലവിൽ പ്രതികളുടെ ആരോപണത്തെ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും എതിർത്തിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് മാത്രം നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാകാന്‍ പറ്റില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. വിചാരണ സമയത്ത് നിർബന്ധമായും പ്രതികൾ ഹാജരാകണം. അതേ സമയം ഇക്കാലയളവിൽ പല ദിവസവും പ്രതികൾ എത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എട്ട് വർഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ എത്തിയതെന്ന് അഭിമന്യുവിന്റെ കുടുംബവും ചൂണ്ടിക്കാട്ടി.
പ്രതികൾ പ്രത്യേക പരിഗണനകൾ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അഭിമന്യുവിന്റെ കുടുംബം വാദിച്ചു. തുടർന്നാണ് നേരിട്ട് ഹാജരാക്കുന്നതിനെസംബന്ധിച്ച പ്രതികളുടെ ആവശ്യം കോടതി തള്ളിയത്. അടുത്ത വ്യാഴാഴ്ചയാണ് കേസ് പരിഗണിക്കുക അന്ന് നിർബന്ധമായും ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.