കൊച്ചി: കേരളത്തിൽ പൊലീസ് അതിക്രമം വർധിച്ചതായി ആരോപിച്ച് ഹരജ ി നൽകിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന് 25,000 രൂപ പിഴ ചുമത്തി ഹൈകോടതി ഉത്തരവ്.
ഹരജി സദുദ്ദേശ്യപരമല്ലെന്നും വിലകുറഞ്ഞ പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ചിെൻറ ഉത്തരവ്.
വിമർശനത്തെ തുടർന്ന് നിരുപാധികം മാപ്പ് പറഞ്ഞ് ഹരജി പിൻവലിക്കാൻ ശോഭ സുരേന്ദ്രെൻറ അഭിഭാഷകൻ ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. രണ്ടാഴ്ചക്കകം കേരള ലീഗൽ സർവിസ് അതോറിറ്റിക്ക് പണം നൽകണം. അല്ലാത്തപക്ഷം ജപ്തി നടപടികളിലൂടെ ഇൗടാക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളി. പ്രതികളെ കോടതി കുറ്റമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് 2014ൽ കിഷൻഭായി കേസിലുണ്ടായ സുപ്രീംകോടതി വിധി പാലിക്കാത്ത സർക്കാർ നിരപരാധികളെ പിടികൂടാൻ ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടിരിക്കുകയാണെന്നായിരുന്നു ഹരജിയിലെ ആരോപണം. സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുണ്ടായ 2018 സെപ്റ്റംബർ 29 മുതൽ അറസ്റ്റിലായ അയ്യപ്പ ഭക്തരുടെ കേസ് വിവരങ്ങൾ ഹാജരാക്കാൻ നിർദേശിക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു.
ചൊവ്വാഴ്ച ഹരജി പരിഗണിക്കവേ പരാതി എന്താണെന്ന് കോടതി ഹരജിക്കാരിയോട് ആരാഞ്ഞു. 2014ലെ സുപ്രീംേകാടതി വിധി നടപ്പാക്കലുമായി ബന്ധപ്പെട്ട് 2017ൽ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടി ലഭിച്ചിട്ടില്ലെന്നും ഇൗ വിധി നടപ്പാക്കാത്തതിനാലാണ് ശബരിമല വിഷയത്തിൽ ഇത്രയേറെ അനാവശ്യ അറസ്റ്റും പീഡനവും ഉണ്ടാകുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, വിഷയത്തിൽനിന്ന് വഴിമാറിയുള്ള ആവശ്യമാണ് ഹരജിയിലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പഴയ കേസുകൾ ആണ് ഹരജിയിൽ പറയുന്നത്. അതും നിലവിലെ ആവശ്യവും കൂടി കൂട്ടിവായിക്കേണ്ടി വരും. സെപ്റ്റംബർ 29ന് ശേഷമുള്ള പ്രത്യേക കാലയളവിലെ വിശദാംശങ്ങൾ മാത്രം തേടിയതെന്തിനാണ്. എന്ത് വിഷയമാണ് ഉന്നയിക്കുന്നതെന്ന കാര്യത്തിൽ ഹരജി നൽകുന്നവർക്ക് ശ്രദ്ധ വേണം. തികച്ചും പ്രശസ്തിക്ക് വേണ്ടി നൽകിയ ഹരജിയാണ് ഇതെന്ന് വിശ്വസിക്കേണ്ടി വരും. ദുരുദ്ദേശ്യപരമായ വ്യവഹാരത്തിന് ഉദാഹരണമാണിത്. കൃത്യമായ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാണ്. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അനാവശ്യ ഹരജികൾ തടയുന്നതിന് സമൂഹത്തിന് സന്ദേശം നൽകേണ്ടതുെണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴ ചുമത്തിയത്.
പിഴ അടയ്ക്കില്ല; മേൽക്കോടതിയെ സമീപിക്കും - ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: ഹൈകോടതി വിധിപ്രകാരം പിഴ അടയ്ക്കില്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്. താൻ സമർപ്പിച്ച ഹരജി അനാവശ്യമാണെന്ന് കരുതുന്നില്ല.
നിരപരാധികളായ അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി പൊലീസ് ജയിലിലടച്ച സാഹചര്യത്തിലാണ് ഹരജി സമർപ്പിച്ചത്. കോടതിയുടെ ഭാഗത്തുനിന്നും അത്തരമൊരു നിരീക്ഷണമാണ് ഉണ്ടായിരിക്കുന്നത്.
കോടതിക്ക് നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഈ വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.