കോഴിക്കോട്: വടകര ലോകസഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിൻെറ മൊഴിയെടുക്കും. ആക്രമണത്തിനുള്ള ഗൂഢാലോചന നടന്നത് ഷംസീറിൻെറ സഹോദരൻ എ.എൻ. ഷാഹിറിൻെറ KL07 CD6887 നമ്പർ ഇന്നോവയിലാണെന്ന മുഖ്യപ്രതി പൊട്ടി സന്തോഷിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷംസീറിൻെറ മൊഴിയെടുക്കുക. ഷംസീർ ഈ വാഹനമാണ് ഉപയോഗിക്കുന്നത്. അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എൻ.കെ. രാഗേഷ് സന്തോഷുമായി ഗൂഢാലോചന നടത്തിയതായും സംഭവ ദിവസവും തൊട്ടടുത്ത ദിവസവും ഷംസീർ ഇവരെ നിരവധി തവണ ഫോൺ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ചോനാടം കിൻഫ്ര പാർക്കിന് മുന്നിൽ വെച്ചായിരുന്നു ആദ്യ ഗൂഢാലോചന നടന്നത്. ഇതേ കാറിൽ വെച്ചു തന്നെ കുണ്ടുചിറയിൽ വെച്ച് രണ്ടാമത്തെ ഗൂഢാേലാചനയും നടന്നതായും സന്തോഷ് മൊഴി നൽകിയിരുന്നു. തുടർന്ന് വാഹനത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയതിൽ നിന്നാണ് കാർ ഷംസീറിൻെറ സഹോദരൻെറ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തിയത്. ഈ വാഹനം പലപ്പോഴും ഓടിച്ചിരുന്നത് അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി എൻ.കെ. രാഗേഷായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് പോലും ഷംസീർ ഉപയോഗിക്കുന്ന വാഹനമാണിതെന്നും പൊലീസ് കെണ്ടത്തി.
തന്നെ ആക്രമിച്ചതിന് പിന്നിൽ ഷംസീറാണെന്ന് സി.ഒ.ടി നസീർ ആരോപിച്ചിരുന്നു. രണ്ടാം തവണ മൊഴിയെടുത്തപ്പോൾ ഇക്കാര്യം പൊലീസിനോട് പറഞ്ഞതായും നസീർ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ എ.എൻ. ഷംസീറിൻെറ പങ്ക് സംശയിക്കത്തക്ക വിധം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പൊട്ടി സന്തോഷാണെന്നായിരുന്നു പൊലീസിൻെറ കണ്ടെത്തൽ. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.