കോലഞ്ചേരി: കേരളത്തിന്‍റെ മതസൗഹാര്‍ദത്തിനും സാഹോദര്യത്തിനും ഭംഗംവരുന്ന വിവാദങ്ങള്‍ക്ക് വിരാമമിടണമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. തങ്ങളുടെ അജഗണങ്ങളെ നേരായ മാർഗത്തില്‍ നയിക്കാനുള്ള ഉത്തരവാദിത്വം ചുമതലപ്പെട്ടവര്‍ക്കുണ്ട്. അത് നിർവഹിക്കാനുള്ള അവകാശം തടയപ്പെടാന്‍ പാടില്ല.
മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്യപ്പെടരുത്. ചില തെറ്റായ പ്രവണതകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി കാര്യങ്ങളുടെ നിജസ്ഥിതി വിലയിരുത്തി തെറ്റുകള്‍ വിശകലനം ചെയ്ത് തിരുത്തപ്പെടുകയാണ് വേണ്ടത്. അതിന് പകരം പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ട് തെരുവിലിറങ്ങുകയല്ല വേണ്ടത്.
പ്രശ്‌നങ്ങളെ കുറിച്ച് സൂഷ്മമായി പഠിക്കാനും അണികളെ ബോധ്യപ്പെടുത്താനും കഴിവുള്ള നേതൃത്വമാണ് എല്ലാ മതങ്ങള്‍ക്കും ഉണ്ടാകേണ്ടത്. തങ്ങളുടെ ആശയങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രയാസങ്ങള്‍ വരുത്താത്ത സമീപനം ഉറപ്പുവരുത്തുവാന്‍ എല്ലാ മത നേതൃത്വത്തങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.